ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ക്രിമിനൽ ഗൂഢാലോചനയിൽ പങ്കില്ലെന്ന് കൊല്ലം വിജിലൻസ് കോടതി വ്യക്തമാക്കി. ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുവാദം നൽകിയത് അറ്റകുറ്റപ്പണികൾക്കായിരുന്നെന്നും, അത് പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ തന്ത്രി നിർദ്ദേശിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. ദേവസ്വം ക്രമങ്ങൾ തന്ത്രി ലംഘിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ശബരിമല കേസിലെ പ്രതിയായ പോറ്റിയും തന്ത്രിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന വാദത്തിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരും ഒരേ കാലയളവിൽ ശ്രീറാംപുര ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ലെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ടുകളിൽ തന്ത്രിക്കെതിരെ പരാമർശമില്ലെന്നും കൊല്ലം വിജിലൻസ് കോടതി ചൂണ്ടിക്കാട്ടി.
തന്ത്രിയുടെ ജാമ്യ ഉത്തരവിലാണ് കോടതി ഈ നിർണായക നിരീക്ഷണങ്ങൾ നടത്തിയത്.ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ 41 ദിവസത്തെ റിമാൻഡിന് ശേഷം തന്ത്രി കണ്ഠരര് രാജീവരർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു.
ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ഈ ആശ്വാസ നടപടി. തന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന കോടതി നിരീക്ഷണത്തോടെയാണ് ജാമ്യം ലഭിച്ചത്.
ശബരിമല കേസിലെ മറ്റ് പ്രതികൾക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും അത് തെളിയിക്കാൻ കഴിഞ്ഞില്ല. ഇരുഭാഗത്തിന്റെയും വിശദമായ വാദം കേട്ട കൊല്ലം വിജിലൻസ് കോടതി, തന്ത്രിക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.
