ഞാറയ്ക്കൽ സ്വദേശിയായ 17കാരൻ അർജുൻ കുമാറിന്റെ മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം അഡിക്ഷൻ ആണെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ രാത്രി എളങ്കുന്നപ്പുഴ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയ അർജുൻ സ്ഥിരമായി ഗെയിം കളിച്ചിരുന്നതായി കുടുംബം മൊഴി നൽകി. ഏതെങ്കിലും അപകടകരമായ ഗെയിം ചലഞ്ചിന്റെ ഭാഗമായാണോ മരണമെന്ന് കണ്ടെത്താൻ യുവാവിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
സെഷൻ ഇലവൻ (7-എ-സൈഡ്) ടർഫിലേക്ക് പോകുന്നെന്ന് പറഞ്ഞ് ഫെബ്രുവരി 19-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട് വിട്ടിറങ്ങിയ അർജുൻ കുമാറിനെ പിന്നീട് കാണാതാവുകയായിരുന്നു.കുടുംബം പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് എളങ്കുന്നപ്പുഴ ബീച്ചിന് സമീപം മൃതദേഹം കണ്ടെത്തിയത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്ന പോലീസ്, ഏതെങ്കിലും ഓൺലൈൻ ഗെയിം ചലഞ്ച് മരണത്തിന് കാരണമായോ എന്ന് പരിശോധിക്കുന്നുണ്ട്.
