കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക അഞ്ച് വർഷത്തിന് ശേഷം പുറത്തെടുത്തു. പന്തീരാങ്കാവ് സ്വദേശി ഉഷ ജോസഫിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. നിലവിൽ ഉഷ നിരീക്ഷണത്തിലാണ്.
വർഷങ്ങളായി അനുഭവിച്ച ശാരീരിക വേദനയ്ക്കും ദുരിതത്തിനുമാണ് ഇതോടെ അറുതിയായത്.ഉഷ ജോസഫിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മുൻ വകുപ്പ് മേധാവി ഡോ. ലളിതാംബികയെ പ്രതിയാക്കി പോലീസ് കേസെടുത്തു. എന്നാൽ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെ ഇതുവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
അതേസമയം, ഡോ. ഷാഹിദയെയും നഴ്‌സ് ധന്യയെയും അന്വേഷണവിധേയമായി ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.2021-ൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം കഠിനമായ വേദനയും മൂത്രത്തിലൂടെ രക്തം വരുന്ന അവസ്ഥയും ഉഷ അനുഭവിച്ചിരുന്നു.
പല ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും മൂത്രസഞ്ചിയിലെ കല്ല് എന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയതായി കണ്ടെത്തിയത്. ഇതോടെയാണ് അടിയന്തര ശസ്ത്രക്രിയയിലൂടെ ഉപകരണം പുറത്തെടുത്തത്.
