കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഐഎംഎഫ് (IMF) സഹായത്തോടെ മുന്നോട്ട് പോകുന്ന പാക്കിസ്ഥാനെ അഫ്ഗാൻ യുദ്ധപ്രഖ്യാപനം കൂടുതൽ തളർത്തി. മുൻപ് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ വിനിയോഗം പരിശോധിക്കാൻ ഐഎംഎഫ് എത്താനിരിക്കെയാണ് ഈ പുതിയ തിരിച്ചടി.
യുദ്ധഭീതിയും സാമ്പത്തിക അനിശ്ചിതത്വവും പാക് ഓഹരി വിപണിയെ കുത്തനെ ഇടിപ്പിച്ചു.കറാച്ചി ഓഹരി സൂചിക 3,000 പോയിന്റോളം നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
ഇടയ്ക്ക് നേരിയ തിരിച്ചുപിടുത്തം നടത്തിയെങ്കിലും വിപണി വീണ്ടും കുത്തനെ ഇടിഞ്ഞു. യുദ്ധസമാനമായ സാഹചര്യം നീണ്ടുനിന്നാൽ രാജ്യം കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുമെന്ന ഭീതിയിൽ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കുകയാണ്.വിപണി തകർച്ചയ്ക്കിടെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് വെബ്സൈറ്റും പ്രവർത്തനരഹിതമായത് നിക്ഷേപകരെ വലച്ചു.
അറ്റകുറ്റപ്പണികൾ മൂലമാണെന്ന് അധികൃതർ വിശദീകരിക്കുമ്പോഴും, കഴിഞ്ഞ വർഷത്തെ ‘ഓപറേഷൻ സിന്ദൂർ’ സമയത്തെ സമാനമായ തകർച്ചയും ആശങ്ക വർധിപ്പിക്കുന്നു. അനിശ്ചിതത്വം തുടരുന്നതോടെ വിപണിയിലെ സമ്മർദ്ദം ഇരട്ടിയായി.
