ഇറാനിലെ ടെഹ്റാൻ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. ഇറാനിൽ നിന്നുള്ള ഭീഷണി ഒഴിവാക്കാനാണ് നീക്കമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് വ്യക്തമാക്കി. ഇറാൻ്റെ തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും വ്യോമാതിർത്തികൾ അടയ്ക്കുകയും ചെയ്തു. സംഭവത്തിൽ അമേരിക്ക ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇസ്രയേൽ ആക്രമണത്തോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലായി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ സ്ഫോടനങ്ങളും പുകയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രസിഡൻഷ്യൽ കോംപ്ലക്സ് ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണമെന്നും ഇതിനെത്തുടർന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.സ്വയംരക്ഷയ്ക്കും ഭീഷണി ഒഴിവാക്കാനുമാണ് ആക്രമണമെന്ന് ഇസ്രയേൽ വിശദീകരിച്ചു.
ആക്രമണത്തിന് പിന്നാലെ ടെഹ്റാനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. ഇറാന്റെ ആണവ പരിപാടികളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുള്ള ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്റെ ഈ സൈനിക നീക്കമെന്നത് ഏറെ ശ്രദ്ധേയമാണ്.
