പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്കും പടക്കപ്പലുകൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് റഷ്യ രഹസ്യമായി ഇന്റലിജൻസ് സഹായം നൽകുന്നതായി റിപ്പോർട്ട്.
റഷ്യൻ ഉപഗ്രഹങ്ങൾ വഴി ലഭിക്കുന്ന കൃത്യമായ വിവരങ്ങൾ ഉപയോഗിച്ച് അമേരിക്കൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനും ആക്രമിക്കാനും ഇറാൻ്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് സാധിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ.
യുക്രെയ്ൻ യുദ്ധത്തിൽ ഇറാൻ നൽകിയ ഡ്രോൺ ഉൾപ്പെടെയുള്ള സൈനിക സഹായങ്ങൾക്കുള്ള പ്രത്യുപകാരമായാണ് മോസ്കോയുടെ ഈ നിർണ്ണായക നീക്കമെന്ന് രാജ്യാന്തര മാധ്യമങ്ങൾ വിലയിരുത്തുന്നു.
റഷ്യ നൽകുന്ന രഹസ്യവിവരങ്ങൾ ഉപയോഗിച്ച് അമേരിക്കൻ ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കാനും, യുഎസ് സൈനിക താവളങ്ങളെ കൃത്യമായി ലക്ഷ്യമിടാനും ഇറാന് സാധിക്കുന്നുണ്ട്.
കുവൈത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ യുഎസ് താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ കൃത്യത ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. റഷ്യയുടെ ഈ ഇടപെടൽ പശ്ചിമേഷ്യയിലെ സംഘർഷത്തെ ഒരു ആഗോള യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകുന്നു.
