ഇറാൻ നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണശേഷവും അദ്ദേഹത്തിന്റെ എക്സ് (X) അക്കൗണ്ട് സജീവമായി തുടരുന്നത് വലിയ ചർച്ചയാകുന്നു. ഇസ്രയേലിനെതിരെ ശക്തമായ ഭീഷണി മുഴക്കുന്ന പോസ്റ്റാണ് ഏറ്റവും ഒടുവിലായി അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.
ഇറാന്റെ മിസൈൽ ശേഷി വ്യക്തമാക്കുന്ന ചിത്രങ്ങൾക്കൊപ്പം, “സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റാണ് ചെയ്തതെന്നും ഇതിന്റെ പ്രത്യാഘാതം നിരാശയുണ്ടാക്കുന്നതാകുമെന്നും” കുറിപ്പിൽ പറയുന്നു.
പങ്കുവെക്കപ്പെട്ട ചിത്രങ്ങളിൽ ഇറാന്റെ സൈനിക വീര്യം വ്യക്തമാക്കുന്ന മൂന്ന് ദൃശ്യങ്ങളാണുള്ളത്: ശത്രുരാജ്യത്ത് പതിക്കുന്ന ബാലിസ്റ്റിക് മിസൈൽ, മരുഭൂമിയിൽ പതാകയേന്തി മിസൈൽ ലോഞ്ചറിനൊപ്പം നിൽക്കുന്ന സൈനികർ, മിസൈൽ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞർ എന്നിവരാണവ. ഇസ്രയേലിനുള്ള ശക്തമായ താക്കീതായാണ് ഈ ചിത്രങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഖമനയിയുടെ മരണശേഷം അദ്ദേഹത്തിന്റെ എക്സ് ബയോ ‘രക്തസാക്ഷിത്വം വരിച്ച നേതാവ്’ എന്ന് പുതുക്കി നിശ്ചയിച്ചു.
ഇതിന് പിന്നാലെ ഇസ്രയേലിനും യുഎസിനും നേരെ ഇറാൻ വൻതോതിൽ മിസൈൽ ആക്രമണം നടത്തി. നിലവിൽ ഖമനയിയുടെ അക്കൗണ്ടിൽ വരുന്ന പോസ്റ്റുകൾക്ക് ലോകമെമ്പാടും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
