പശ്ചിമേഷ്യൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ, കുവൈത്തിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഓപറേഷൻ ട്രൂ പ്രോമിസി’ന്റെ 27-ാം ഘട്ടത്തിന്റെ ഭാഗമായി ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) നടത്തിയ ഈ നീക്കത്തിൽ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്യുന്നു.
കുവൈത്തിലെ പ്രധാന യുഎസ് താവളമായ അൽ-അദിരിയിലെ ഹെലികോപ്റ്റർ റിപ്പയർ സെന്ററുകൾ, ഇന്ധന ടാങ്കുകൾ, കമാൻഡ് സെന്റർ എന്നിവ തകർത്തതായി ഐആർജിസി അവകാശപ്പെട്ടു.
അതിർത്തി സുരക്ഷാ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട വിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായി.
ഇതിന് പിന്നാലെ അലി അൽ സലേം വ്യോമസേനാ താവളത്തിലെ റഡാർ ടവറിലേക്ക് ഇറാനിയൻ ഡ്രോൺ നേരിട്ട് ഇടിച്ചുകയറി ശക്തമായ സ്ഫോടനവും സംഭവിച്ചു. പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങൾ മേഖലയിലെ യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
