പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ലിയോ പതിനാലാമൻ മാർപാപ്പ വീണ്ടും ആഹ്വാനം ചെയ്തു. ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തുന്ന ആക്രമണം ഒൻപതാം ദിവസവും തുടരുന്നതിനിടെയാണ് പോപ്പിന്റെ ഇടപെടൽ. യുദ്ധം വിദ്വേഷം വർധിപ്പിക്കുമെന്നും മറ്റ് മേഖലകളിലേക്ക് വ്യാപിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം ലെബനൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിൽ ലിയോ പതിനാലാമൻ മാർപാപ്പ ആശങ്ക രേഖപ്പെടുത്തി. ആയുധങ്ങൾ ഉപേക്ഷിച്ച് സംവാദത്തിന്റെ വാതിലുകൾ തുറക്കണമെന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രാർത്ഥനയിൽ അദ്ദേഹം ആഹ്വാനം ചെയ്തു.
യുദ്ധം ഭയവും അസ്ഥിരതയും മാത്രമേ നൽകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.ആയുധങ്ങളിലൂടെയോ ഭീഷണികളിലൂടെയോ അല്ല, മറിച്ച് നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ എന്ന് ലിയോ പതിനാലാമൻ മാർപാപ്പ ആവർത്തിച്ചു. നിലവിലെ ശത്രുത തുടരുന്നത് പശ്ചിമേഷ്യയെ വൻ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
