ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിക്കാനുള്ള സാധ്യത തെളിയുന്നു. തങ്ങൾ മുന്നോട്ട് വെക്കുന്ന മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ സമാധാനത്തിന് തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ വ്യക്തമാക്കി.
റഷ്യ, പാകിസ്ഥാൻ ഭരണകൂടങ്ങളുമായി ചർച്ച നടത്തിയെന്നും സമാധാനത്തിന് താൻ അനുകൂലമാണെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. എന്നാൽ, മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ പിന്നോട്ടുള്ളൂ എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു.
അതേസമയം, യുദ്ധം അവസാനിക്കുകയാണെന്നും തങ്ങൾ വിജയിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കെന്റക്കിയിലെ റാലിയിൽ അവകാശപ്പെട്ടു. യുദ്ധം തുടങ്ങിയ ആദ്യ മണിക്കൂറിൽ തന്നെ ഇറാനെ തകർത്തെന്നും, സൈന്യം നിലവിൽ ദൗത്യം പൂർത്തിയാക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു
ഇറാനിൽ നേരിട്ടുള്ള യുദ്ധത്തിന് താൽപ്പര്യമില്ലാത്തതിനാലാണ് നിലവിലെ സൈനിക നടപടികളെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ എണ്ണവിതരണം തടസ്സപ്പെടുകയും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയും ചെയ്തു.
കുഴിബോംബുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ ശക്തമായ ആധിപത്യം തുടരുന്നത് ഇസ്രായേലിലെയും ഗൾഫ് രാജ്യങ്ങളിലെയും വ്യോമപ്രതിരോധ സംവിധാനങ്ങളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
