ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി അമേരിക്കയുടെ F-15 യുദ്ധവിമാനം തകർത്തതായി ഇറാൻ പ്രഖ്യാപിച്ചു. മൂന്നാഴ്ചയോളം ശത്രുനീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് ഹോർമൂസ് ദ്വീപിന് സമീപം വെച്ച് ഈ തിരിച്ചടി നൽകിയതെന്ന് ഇറാൻ അവകാശപ്പെടുന്നു.
നേരത്തെ F-35 വിമാനവും ഇസ്രായേലിന്റെ ആണവ ഗവേഷണ കേന്ദ്രവും ആക്രമിച്ചതോടെ യുദ്ധത്തിൽ തങ്ങൾക്കാണ് മേൽക്കൈയെന്നും, വരും ദിവസങ്ങളിൽ യുദ്ധതന്ത്രം മാറ്റുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കൊഴികെ മറ്റെല്ലാവർക്കും തുറന്നുകൊടുക്കുമെന്ന് ഇറാൻ യുഎൻ മാരിടൈം ഏജൻസിയിൽ വ്യക്തമാക്കി.
എന്നാൽ കടലിടുക്ക് തടസ്സപ്പെടുത്തിയാൽ ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പും, കഴിഞ്ഞ ദിവസം നടന്ന ആണവ കേന്ദ്രങ്ങൾക്കെതിരായ പരസ്പര ആക്രമണങ്ങളും മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
തങ്ങളുടെ പവർ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടാൽ പ്രത്യാക്രമണത്തിലൂടെ മേഖലയെയാകെ ഇരുട്ടിലാക്കുമെന്ന മുന്നറിയിപ്പുമായി പവർ പ്ലാന്റുകളുടെ ഭൂപടം സഹിതം ഇറാനിയൻ മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
