യുദ്ധം അവസാനിച്ചാലും ഹോർമുസ് കടലിടുക്കിൽ പഴയ സാഹചര്യം ഉണ്ടാകില്ലെന്ന സൂചന നൽകി ഇറാൻ. വെടിനിർത്തൽ ചർച്ചകളിൽ, കടലിടുക്കിലെ തങ്ങളുടെ പരമാധികാരം അംഗീകരിക്കണമെന്നും കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ‘ട്രാൻസിറ്റ് ഫീ’ ഈടാക്കാൻ അനുവദിക്കണമെന്നും ഇറാൻ യുഎസിനോട് ആവശ്യപ്പെട്ടു.
രാജ്യാന്തര വ്യാപാര പാതയിലെ ഇറാന്റെ ഈ നീക്കം ആഗോള സാമ്പത്തിക രംഗത്ത് വലിയ ആശങ്കകൾക്ക് വഴിവെക്കുന്നു.
ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാനുള്ള ഇറാന്റെ നീക്കം അംഗീകരിക്കപ്പെട്ടാൽ ആഗോള വിപണിയിൽ വലിയ വിലക്കയറ്റത്തിന് അത് കാരണമാകും.
ക്രൂഡ് ഓയിൽ, എൽഎൻജി തുടങ്ങിയ ചരക്കുകളുടെ നീക്കം ചെലവേറിയതാകുന്നത് അന്താരാഷ്ട്ര വാണിജ്യ മേഖലയെ പ്രതികൂലമായി ബാധിക്കും. ഇറാന്റെയും ഒമാന്റെയും അതിർത്തി പങ്കിടുന്ന ഈ തന്ത്രപ്രധാന പാതയിലെ നിയന്ത്രണം ലോകമെമ്പാടുമുള്ള ഇന്ധനവില വർധിപ്പിക്കാനും ഇടയാക്കും.
