അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധ്യാപകന്റെ ഭാഗത്തുനിന്ന് ബോഡി ഷെയ്മിങ്ങും വിചിത്രമായ ശിക്ഷാരീതികളും ഉണ്ടായതായി തെളിഞ്ഞെന്ന് ചെയർമാൻ എം. ഷാജർ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ, വിഷു പ്രമാണിച്ച് ഏപ്രിൽ 15 വരെ കോളേജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.നിതിൻ രാജിന്റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഡിജിപിയോട് ആവശ്യപ്പെട്ട കമ്മീഷൻ, സംഭവത്തിൽ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനിലായ അധ്യാപകർ നിലവിൽ ഒളിവിലാണ്.
സംഭവത്തിൽ പൊലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. നിതിൻ രാജിന്റെ അസ്വാഭാവിക മരണത്തിലാണ് ആദ്യത്തെ കേസ്. നിതിൻ എടുത്ത വായ്പയുമായി ബന്ധപ്പെട്ട് ലോൺ ആപ്പിനെതിരെയാണ് രണ്ടാമത്തെ കേസ് എടുത്തിരിക്കുന്നത്.
