ഇംഗ്ലണ്ടിനെതിരായ ഒന്നാം യൂത്ത് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 540 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് അണ്ടർ 19 ടീം, രണ്ടാം ദിനം കളി നിർത്തുമ്പോൾ 60 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എന്ന നിലയിലാണ്.
അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യൻ സ്കോറിനേക്കാൾ 310 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് യുവനിര. ഹെനിൽ പട്ടേൽ രണ്ട് വിക്കറ്റും, വൈഭവ് സൂര്യവംശി, ദീപേഷ് ദേവേന്ദ്രൻ, വിഹാൻ മൽഹോത്ര എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
152 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം 93 റൺസെടുത്ത റോക്കി ഫ്ലിന്റോഫാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ അണ്ടർ 19 ടീം, 112.5 ഓവറിലാണ് 540 റൺസെടുത്തത്.
4.79 റൺറേറ്റിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ റൺവേട്ട. 115 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതം 102 റൺസെടുത്ത ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആയുഷ് മാത്രെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യൻ നിരയിൽ നാല് പേർ അർധസെഞ്ചറിയും നേടി.