ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്താനാണ് മൊഴി രേഖപ്പെടുത്തുന്നത്.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ കൊല്ലം വിജിലൻസ് കോടതി വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. ഉന്നതതല ബന്ധങ്ങളെക്കുറിച്ചും കൊള്ളയിലെ ഗൂഢാലോചനയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതാക്കളും അന്വേഷണ പരിധിയിലേക്ക് വരികയാണ്. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ എം.പിയുടെ മൊഴി രേഖപ്പെടുത്താൻ എസ്ഐടി തീരുമാനിച്ചു.
കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ഗോവർദ്ധൻ, പങ്കജ് ഭണ്ഡാരി എന്നിവരെ കോടതി ഒരു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കൊള്ളയിലെ ഉന്നതതല ബന്ധങ്ങൾ പുറത്തുകൊണ്ടുവരാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
ശബരിമല സ്വർണക്കൊള്ളക്കേസിൽ വിദേശ വ്യവസായിയുടെ ആരോപണങ്ങൾ തമിഴ്‌നാട് വ്യവസായി ഡി. മണിയും സഹായികളും പൂർണ്ണമായും നിഷേധിച്ചു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ, ശബരിമലയുമായി ബന്ധപ്പെട്ട് ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് ഡി. മണി, ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി.
കേരളത്തിൽ ബിസിനസ് സൗഹൃദങ്ങളില്ലെന്നും തമിഴ്‌നാട് കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും ഡി. മണിയും സംഘവും പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി. എന്നാൽ, ഡി. മണിയുടെ അസ്വാഭാവികമായ സാമ്പത്തിക വളർച്ച കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഡി. മണിയും കേരളത്തിലെ ഒരു ഉന്നതനും ചേർന്നാണ് സ്വർണക്കൊള്ളയ്ക്ക് നേതൃത്വം നൽകിയതെന്ന മൊഴിയാണ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കാൻ കാരണമായത്. എന്നാൽ, പോലീസ് തിരയുന്ന ഡി. മണി താനല്ലെന്ന വിശദീകരണമാണ് ചോദ്യം ചെയ്യലിൽ അദ്ദേഹം നൽകിയത്.
തനിക്ക് റിയൽ എസ്റ്റേറ്റ് ബിസിനസിനപ്പുറം മറ്റ് കച്ചവടങ്ങളോ കേസുകളോ ഇല്ല എന്നും മണി നേരത്തെ പറഞ്ഞിരുന്നു.
