മുംബൈ: എട്ട് മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി ആവേശോജ്വലമായ അന്തരീക്ഷത്തില്‍ ഉദ്ഘാടനച്ചടങ്ങ് നടത്തിയ ഛത്രപതി ശിവജിയുടെ 35 അടി ഉയരമുള്ള പ്രതിമ നിലംപതിച്ചു.
സ്ക്രൂകളും ബോൾട്ടും തുരുമ്പെടുത്തതാണ് കൂറ്റൻ പ്രതിമ നിലംപതിക്കാൻ കാരണമായതെന്ന നിരീക്ഷണത്തിലാണ് പിഡബ്ല്യുഡി. മഹാരാഷ്ട്രയിലെ സിന്ദുബർഗിൽ സ്ഥാപിച്ച പ്രതിമ തിങ്കളാഴ്ച ഒരുമണിയോടെയായിരുന്നു നിലം പതിച്ചത്.
പ്രതിമ തകർന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിമ നിർമാണത്തിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള ശിവസേന-ബിജെപി സർക്കാർ കാര്യമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
ഛത്രപതി ശിവജി പ്രതിമയുടെ നിർമ്മാണ ടെൻഡറിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി രംഗത്തെത്തിയിരുന്നു.
സിന്ദുബർഗിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ ഇന്ന് തകർന്നുവീണു. ഡിസംബറിലായിരുന്നു മോദിജി ഉദ്ഘാടനം ചെയ്തത്. കോൺട്രാക്ടർ ആരായിരുന്നു.
താനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺട്രാക്ടർക്കാണ് നിർമാണ ചുമതല നൽകിയത് എന്നത് ശരിയാണോ? കോൺട്രാക്ടർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക? എത്ര കോടികളാണ് സർക്കാരിന് കോൺട്രാക്ടർ നൽകിയത്,“ പ്രിയങ്ക ചോദിച്ചു