തിരുവനന്തപുരം: പാപ്പനംകോട് തീപിടിത്തത്തിൽ കൂടുതൽ വിവരങ്ങൾ തേടി പൊലീസ്. വൈരാ​ഗ്യത്തിൽ, ഒപ്പം താമസിക്കുന്ന ബിനു വൈഷ്ണയെ കൊലപ്പെടുത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്തെന്നാണ് സംശയം. വൈഷ്ണയ്ക്ക് കുത്തേറ്റതായും പൊലീസ് സംശയിക്കുന്നുണ്ട്. ഓഫീസിൽ കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയെ കുത്തിയശേഷം ബിനു തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം.

പൊള്ളലേറ്റ് മരിച്ച ഓഫീസ് ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡിൽ ദിക്കുബലിക്കളത്തിന് സമീപം താമസിക്കുന്ന വിഎസ് വൈഷ്ണ ആദ്യ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു.തീപിടിത്തത്തിൽ മരിച്ച പുരുഷൻ ഇവരോടൊപ്പം താമസിക്കുന്ന ബിനു കുമാർ ആണോയെന്നാണ് സംശയം. ഇതിനായി ഡിഎൻഎ പരിശോധന നടത്തും. ആദ്യ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന വൈഷ്ണയോടൊപ്പം നാല് വർഷം മുൻപാണ് പള്ളിച്ചൽ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയിൽ ബിനുകുമാർ താമസം ആരംഭിച്ചത്.

ബിനു ഉപദ്രവിക്കുന്നത് പതിവായതോടെ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. ഇതു സംബന്ധിച്ച് ആറുമാസം മുൻപ് മേനം പൊലീസിൽ വൈഷ്ണ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ പൊള്ളലേറ്റ് മരിച്ചത്.സംഭവത്തിൽ അസ്വാഭാവികതയുണ്ടോ എന്ന സംശയത്തിൽ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിരുന്നു.

തീപിടിത്തത്തിന് മുമ്പ് ഓഫീസിൽ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുണ്ടായിരുന്നയാൾ പ്രതികരിച്ചിരുന്നു. രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഓഫീസിനകത്താണ് ഇന്ന് തീപിടിത്തമുണ്ടായത്. ഓഫീസ് പൂർണമായും കത്തിയ നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *