ദുബായ്: വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണത്തിലായിരുന്നു ഇന്ത്യ. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്തതോടെ ഇന്ത്യ കിരീടപ്രതീക്ഷകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.

ആദ്യം ബാറ്റുചെയ്ത പാകിസ്താനെ 105-ന് എട്ട് എന്ന നിലയില്‍ തകര്‍ത്ത ഇന്ത്യ, 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.ജയത്തോടെ കരുത്തരായ അഞ്ച് ടീമുകളുടെ ഗ്രൂപ്പില്‍ ഓരോന്നുവീതം ജയവും തോല്‍വിയുമായി നാലാമതാണ് ഇന്ത്യ. -1.217 ആണ് നെറ്റ് റണ്‍റേറ്റ്. നേരത്തേ ന്യൂസീലന്‍ഡിനോട് തോറ്റതോടെ -2.90 ആയിരുന്നു നെറ്റ് റണ്‍റേറ്റ്.

പാകിസ്താനെതിരേ ജയിച്ചതോടെ -1.217-ലേക്ക് നേരിയ തോതില്‍ മെച്ചപ്പെട്ടു. പാകിസ്താനെതിരേ 11 ഓവറില്‍ ജയം നേടാനായിരുന്നെങ്കില്‍ +0.084 ആവുമായിരുന്നു.ന്യൂസീലന്‍ഡ് (+2.900), ഓസ്‌ട്രേലിയ (+1.908), പാകിസ്താന്‍ (+0.555) എന്നീ ടീമുകളുടെ റണ്‍റേറ്റ് ഇന്ത്യയുടേതിനും മേലെയാണ്.

രണ്ട് കളികളും തോറ്റ ശ്രീലങ്ക മാത്രമാണ് ഇന്ത്യയുടെ പിറകിലുള്ളത്. ഒക്ടോബര്‍ ഒന്‍പത് ബുധനാഴ്ച ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സറ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാകിസ്താന്‍, ഓസ്‌ട്രേലിയ ടീമുകളോട് പരാജയപ്പെട്ടാണ് ശ്രീലങ്കയുടെ വരവ്.

ഇന്ത്യയ്ക്ക് ശ്രീലങ്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ മാത്രമേ റണ്‍റേറ്റില്‍ കുതിച്ചുചാട്ടം നടത്താനാവൂ. തുടര്‍ന്ന് 13-ന് ഓസ്‌ട്രേലിയയുമായാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്.അടുത്ത മത്സരത്തില്‍ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനായില്ലെങ്കില്‍, ന്യൂസീലന്‍ഡ്-ഓസ്‌ട്രേലിയ മത്സരത്തെ ആശ്രയിക്കേണ്ടിവരും ഇന്ത്യയ്ക്ക്.

ന്യൂസീലന്‍ഡ് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും തുടര്‍ന്ന് ഇന്ത്യ ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകളെ തോല്‍പ്പിക്കുകയും ചെയ്താല്‍ സെമിയിലേക്ക് പ്രവേശിക്കാം. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ഓസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഇരുടീമില്‍ ഏതെങ്കിലുമൊന്നിനേക്കാള്‍ നെറ്റ് റണ്‍റേറ്റ് കൂടുതല്‍ വേണ്ടിവരും

Leave a Reply

Your email address will not be published. Required fields are marked *