ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ന്യൂിസലന്‍ഡ് ചാമ്പ്യൻമാരായതിന് പിന്നാലെ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് ഐസിസി. 11 അംഗ ടീമില്‍ ഇന്ത്യയുടെ ഒരേയൊരു താരം മാത്രമാണ് ഇടം നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഐസിസി ലോകകപ്പ് ഇലവനില്‍ ഇടം ലഭിച്ച ഇന്ത്യൻ താരം.
നാലു മത്സരങ്ങളില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ അര്‍ധസെഞ്ചുറി അടക്കം ഹര്‍മന്‍പ്രീത് 150 റണ്‍സടിച്ചിരുന്നു.”
മൂന്നാം നമ്പറിലിറങ്ങിയ ഹര്‍മന്‍പ്രീത് 133 സ്ട്രൈക്ക് റേറ്റിലാണ് സ്കോര്‍ ചെയ്തത്. ഫൈനലില്‍ തോറ്റ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ലോറ വോള്‍വാര്‍ഡ്, തസ്മിന്‍ ബ്രിട്സ് എന്നിവരും ലോകകപ്പ് ടീമിലെത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കളിയിലെ താരമായ അമേലിയ കെറും ലോകകപ്പിന്‍റെ ടീമിലുണ്ട്.
ടൂര്‍ണമെന്‍റിലാകെ 15 വിക്കറ്റ് വീഴ്ത്തിയ അമേലിയ കെര്‍ 135 റണ്‍സും നേടിയ ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തിരുന്നു”റോസ്മേരി മെയ്റാണ് ലോകകപ്പ് ടീമിലെത്തിയ മറ്റൊരു കിവീസ് താരം. ടൂര്‍ണമെന്‍റിലാകെ 10 വിക്കറ്റാണ് റോസ്മേരി വീഴ്ത്തിയത്.
ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താനയും ടീമിലെത്തി. അതേസമം ഇന്ത്യക്കായി തിളങ്ങിയ അരുന്ധതി റെഡ്ഡിക്കും ശ്രേയങ്ക പാട്ടീലും ലോകകപ്പിന്‍റെ ടീമിലെത്താനാവാഞ്ഞത് നിരാശയായി. മൂന്ന് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റെടുത്ത മലയാളി താരം ആശാ ശോഭനക്കും ലോകകപ്പ് ടീമിലിടം പിടിക്കാനായില്ല.
ഇന്നലെ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് വീഴ്ത്തിയാണ് ന്യൂസിലന്‍ഡ് വനിതാ ടി20 ലോകകപ്പ് സ്വന്തമാക്കിയത്.