കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളവും ബംഗാളും തമ്മിലുള്ള മത്സരം മഴമൂലം വൈകുന്നു. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നതിനാല്‍ ടോസ് പോലും ഇതുവരെ സാധ്യമായിട്ടില്ല. ഉച്ചക്ക് 12.30ന് അമ്പയര്‍മാര്‍ പിച്ചും ഗ്രൗണ്ടും പരിശോധിച്ചശേഷമെ മത്സരം എപ്പോള്‍ തുടങ്ങാനാവുമെന്ന് വ്യക്തമാവു.
ദാന ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടിമിലുള്ള സഞ്ജു സാംസണ് അതിന് മുമ്പ് രഞ്ജി ട്രോഫിയിലും മികവ് കാട്ടാനുള്ള അവസാന അവസരമാണ് ബംഗാളിനെതിരായ രഞ്ജി മത്സരം.
കേരളവും കര്‍ണാടകയും തമ്മിലുള്ള കഴിഞ്ഞ മത്രവും മഴമൂലം പൂര്‍ത്തിയാക്കാമനായിരുന്നില്ല. കേരളത്തിന്‍റെ ആദ്യ ഇന്നിംഗ്സ് 161-3ല്‍ നില്‍ക്കെയാണ് മത്സരം ഉപേക്ഷിച്ചത്. ആ മത്സരത്തില്‍ സഞ്ജു 15 റണ്‍സുമായി പുറത്താകതെ നിന്നിരുന്നു. കേരളത്തിന് ഏഴ് പോയന്‍റും ബംഗാളിന് നാലു പോയന്‍റുമാണുള്ളത്.
രണ്ട് കളികളില്‍ 10പോയന്‍റുമായി ഹരിയാനയാണ് കേരളത്തിന്‍റെ ഗ്രൂപ്പില്‍ ഒന്നാമത്.ബംഗാളിനെതിരായ മത്സരത്തിനുള്ള കേരള രഞ്ജി ടീം: വത്സൽ ഗോവിന്ദ്, രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, സച്ചിൻ ബേബി(ക്യാപ്റ്റൻ), സഞ്ജു സാംസൺ, ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവതെ, ബേസിൽ തമ്പി, കെഎം ആസിഫ്, എംഡി നിധീഷ്, അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, വിഷ്ണു വിനോദ്, ഫാസിൽ ഫാനൂസ്, കൃഷ്ണ പ്രസാദ്.