കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം. ഇതുവരെ 36 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നേരത്തെ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.നഗരസഭയിലെ 10,12,14 വാർഡുകളിലായി 13 പേർക്കാണ് നേരത്തെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
മുപ്പതിലധികം പേർ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ വ്യാപക പരിശോധനയിലും നിരീക്ഷണത്തിലുമാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നവരെക്കൂടാതെ കഴിഞ്ഞ ദിവസം നടത്തിയ ക്യാമ്പിലാണ് ഏഴ് പേർക്ക് കൂടി രോഗബാധയുണ്ടായ കാര്യം വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മാസ് ക്ലീനിങ് പ്രോഗ്രാമുകൾ നടത്തിയിരുന്നു. പ്രദേശത്തെ ജലസ്രോതസ്സുകൾ ശുദ്ധീകരിച്ചിരുന്നു. മൂന്ന് ദിവസം മാസ് ക്ലോറിനേഷൻ നടത്തുകയാണ്. ഇപ്പോൾ നഗരസഭ പരിധിയിൽ വരുന്ന ഹോട്ടലുകളിൽ വ്യാപകമായി പരിശോധനയുമുണ്ട്. കൂടുതൽ രോഗവ്യാപനം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.- കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ”മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യവിഭാഗം അടിയന്തര യോഗം വിളിക്കുകയും രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. കളമശ്ശേരി നഗരസഭയിലെ 10,12,13 വാർഡുകളിലായാണ് കൂടുതൽ രോഗികൾ ഉള്ളത്.
നഗരസഭ പരിധിയിൽപ്പെട്ട ചില ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിച്ചവർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.”രോഗം പടര്‍ന്ന മേഖലകളിൽ ക്ലോറിനേഷൻ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. വിട്ടുമാറാത്ത പനി, ഛര്‍ദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്