ഇറാനുമായുള്ള സംഘർഷം മുറുകുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ചൈനയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
ഏതുവിധേനയും ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും കപ്പൽ ഗതാഗതം സുരക്ഷിതമാക്കുമെന്നും ട്രംപ് വാഷിംഗ്ടണിൽ വ്യക്തമാക്കി.ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ബാധിക്കുന്ന എല്ലാ രാജ്യങ്ങളും അമേരിക്കയോടൊപ്പം ചേർന്ന് നാവികസേനയെ വിന്യസിക്കണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
ഇറാൻ്റെ നീക്കം മൂലം പ്രതിസന്ധിയിലായ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയച്ച് കടലിടുക്ക് സുരക്ഷിതമാക്കാൻ സഹകരിക്കണമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ ട്രംപ് ആഹ്വാനം ചെയ്തു.
ആഗോള എണ്ണ വിതരണത്തിന്റെ 20% നടക്കുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷം മൂലം ഇവിടെ കപ്പൽ ഗതാഗതം തടസ്സപ്പെടുകയും എണ്ണവില കുതിച്ചുയരുകയും ചെയ്തു.
ഇറാനിലെ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഹോർമുസിൽ കപ്പലുകൾക്ക് നേരെ ആക്രമണം തുടരുന്നത് ആഗോള വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

