ലണ്ടന്‍: സമകാലീന ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍(ഫാബ് ഫോർ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് സ്റ്റീവ് സ്മിത്ത്, വിരാട് കോലി, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍. അന്തരിച്ച മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ മാര്‍ട്ടിന്‍ ക്രോ ആണ് 2013ല്‍ അന്നത്തെ യുവതലമുറയായിരുന്ന ഈ നാലുപേരെയും ആദ്യമായി ഫാബ് ഫോര്‍ എന്ന വാക്കുകള്‍ കൊണ്ട് വിശേഷിപ്പിച്ചത്.

നിലവിലെ ഫോമില്‍ റൂട്ടും വില്യംസണും ഫാബ് ഫോറെന്ന വിശേഷണത്തോട് നീതി പുലര്‍ത്തുമ്പോള്‍ വിരാട് കോലിയും ഒരുപരിധിവരെ സ്റ്റീവ് സ്മിത്തും ഫാബ് ഫോറിന് അടുത്തൊന്നുമില്ല. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് സെഞ്ചുറികളുമായി സ്റ്റീവ് സ്മിത്ത് വീണ്ടും ഫോമിലായിട്ടുണ്ട്.

എന്നാല്‍ കോലിയാകട്ടെ പെര്‍ത്തില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി മോശം പ്രകടനമാണ് നടത്തുന്നത്.ഈ പശ്ചാത്തലത്തില്‍ ലോക ക്രിക്കറ്റിലെ അടുത്ത ഫാബ് ഫോര്‍ ആരൊക്കെയാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻമാരായിരുന്ന നാസര്‍ ഹുസൈനും മൈക്കല്‍ ആതര്‍ട്ടണും.

ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളും ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കും ഇരുവരുടെയും ഫാബ് ഫോര്‍ പട്ടികയില്‍ ഇടം നേടിയെന്നത് ശ്രദ്ധേയമാണ്. ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡും പാകിസ്ഥാന്‍റെ സയിം അയൂബുമാണ് നാസര്‍ ഹുസൈന്‍ തെരഞ്ഞെടുത്ത ഫാബ് ഫോറില്‍ ഇടം നേടിയ മറ്റ് രണ്ട് താരങ്ങള്‍എന്നാല്‍ മൈക്കല്‍ ആതര്‍ട്ടണ്‍ തെരഞ്ഞെടുത്ത ഫാബ് ഫോറില്‍ ബ്രൂക്കിനും യശസ്വിക്കും പുറമെ ഇടം നേടിയത് ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസും ന്യൂസിലന്‍ഡിന്‍റെ രചിന്‍ രവീന്ദ്രയുമാണ്.

ഹുസൈനും ആതര്‍ട്ടണും തെര‍ഞ്ഞെടുത്ത ആറു താരങ്ങളും 2024ല്‍ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയവരാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരം യശസ്വി ജയ്സ്വാളായിരുന്നു. വിവിധ ഫോര്‍മാറ്റുകളിലായി 52.08 ശരാശരിയില്‍ മൂന്ന് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും അടക്കം 1771 റണ്‍സാണ് യശസ്വി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *