ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തിൽ ഇന്ന് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. 2023 ലോകകപ്പിന് ശേഷം ഒരു ഏകദിന മത്സരം പോലും ജയിക്കാതെയും ഇന്ത്യയോടുള്ള സമ്പൂർണ്ണ തോൽവിക്കും ശേഷമാണ് ഇംഗ്ലണ്ട് വരുന്നത്. ശ്രീലങ്കയോടും പാകിസ്താനോടും ഏകദിന പരമ്പര തോൽവി വഴങ്ങിയാണ് നിലവിലെ ലോക ചാംപ്യൻമാരായ ഓസ്ട്രേലിയയുടെ വരവ്.
ക്യാപ്റ്റൻ പാറ്റ് കമിൻസ്, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്, മിച്ചൽ മാർഷ് തുടങ്ങിയ പ്രമുഖ പേസർമാരെല്ലാം പുറത്തായതോടെ ബോളിങ്ങിൽ ഓസീസിന് പഴയ മൂർച്ചയില്ല. മധ്യനിരയിൽ വമ്പനടികൾക്ക് പേരുകേട്ട മാർക്കസ് സ്റ്റോയിനിസ് ആവട്ടെ ടീമിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു.
ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കുന്ന ബാറ്റിങ് നിരയിൽ മാർനസ് ലബുഷെയ്ൻ, ട്രാവിസ് ഹെഡ്, അലക്സ് ക്യാരി, ഗ്ലെൻ മാക്സ്‌വെൽ തുടങ്ങിയവരുടെ ഫോം നിർണായകമാകും. പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനു കീഴിൽ ആദ്യമായാണ് ഒരു ഐസിസി ഏകദിന ടൂർണമെന്റിന് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ഫിൽ സോൾട്ട്, ബെൻ ഡെക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൻ എന്നിങ്ങനെ നീളുന്ന ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ബോളിങ്ങിൽ ലെഗ് സ്പിന്നർ ആദിൽ റഷീദിന്റെ പ്രകടനം നിർണായകമാകും. ആർച്ചർ, ലിവിങ്സ്റ്റൺ തുടങ്ങി പേസ് നിരയും അവസരത്തിനൊത്തുയരേണ്ടി വരും.