നവി മുംബൈ: വനിതാ ഏകദിന ലോകകപ്പിലെ കിരീട പോരാട്ടത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെ ഏറ്റുമുട്ടും. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യ കീരീടം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്.

ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്.2005ല്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ കിരീടം നേടിയപ്പോള്‍ 2017ല്‍ ഇംഗ്ലണ്ടാണ് ഇന്ത്യയെ കണ്ണീരുകുടിപ്പിച്ചത്.

ഹോം ഗ്രൗണ്ടില്‍ മൂന്നാം തവണ കലാശപ്പോരിന് ഇറങ്ങുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യമിടുന്നില്ല. അജയ്യരെന്ന വിശേഷണമുള്ള ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നതെങ്കില്‍ മുന്‍ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കക്ക് കരുത്താകും.

നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമാണ് കിരീടപ്പോരാട്ടത്തിന് വേദിയാവുന്നത്. ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനല്‍ പോരാട്ടവും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു നടന്നത്.

സെമിയിലേതുപോലെ ബാറ്റര്‍മാരെ തുണക്കുന്ന വിക്കറ്റായിരിക്കും കിരീടപ്പരാട്ടത്തിനുമെന്നാണ് സൂചനകള്‍. സെമിയില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് ഇന്ത്യ റെക്കോര്‍ഡിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *