ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണത്തിൽ പരാമര്‍ശിച്ച ബ്രസീലിയൻ മോഡലിന്റെ പേര് ലാരിസ. രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിട്ടും ആരാണ് ബ്രസീലിയൻ മോഡലെന്ന വിവരം പുറത്തുവന്നിരുന്നില്ല.
ഇപ്പോൾ ലാരിസ തന്നെയാണ് തന്‍റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന വിഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്സുള്ള ബ്രസിലീയൻ മോഡലാണ് ലാരിസ.കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്‍റെ പ്രതികരണം അടങ്ങിയ വിഡിയോ സന്ദേശം എക്സിൽ പങ്കുവച്ചത്. ഹരിയാനയിൽ സ്വീറ്റി, സരസ്വതി, സീമ എന്നിങ്ങനെ പല പേരുകളിലായിട്ടായിരുന്നു ലാരിസയുടെ ചിത്രം വച്ച് 22 കള്ളവോട്ടുകൾ നടന്നത്.
ഈ 22 പേരുടെയും പേരുകള്‍ക്കൊപ്പം വോട്ടര്‍ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ചിത്രമാണുണ്ടായിരുന്നത്.തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണ്. എന്‍റെ പഴയ ഫോട്ടോയാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഇതെന്ത് ഭ്രാന്താണ്.
ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഏറെ പേർ എന്‍റെ അഭിമുഖത്തിനായി ഇന്ത്യയിൽ നിന്നും ബന്ധപ്പെടുന്നുണ്ട്’’ – ലാരിസ പറഞ്ഞു. അതേ സമയം, ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഹരിയാന തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു.
ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
