മുംബൈ∙ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ എത്തുമോയെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരാൻ കാത്തിരിക്കുകയാണ് ഐപിഎൽ ആരാധകർ.
രാജസ്ഥാനും ചെന്നൈ സൂപ്പർ കിങ്സും നടത്തിയ ചർച്ചയിൽ രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ വാങ്ങാൻ ധാരണയായതായാണു പുറത്തുവരുന്ന വിവരം. അതേസമയം അപകടകരമായ നീക്കമാണു ചെന്നൈ നടത്തുന്നതെന്നാണ് മുൻ ക്രിക്കറ്റ് താരം പ്രിയങ്ക് പാഞ്ചലിന്റെമുന്നറിയിപ്പ്.
സഞ്ജുവിനു വേണ്ടി ജഡേജയെ വിട്ടുകൊടുക്കുന്നത് ചെന്നൈയ്ക്കു തിരിച്ചടിയാകുമെന്നും പാഞ്ചൽ മുന്നറിയിപ്പു നൽകുന്നു.ഏറെക്കാലം ചെന്നൈയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്ത ഇതിഹാസത്തെ വിട്ടുകൊടുക്കരുതെന്നാണ് പ്രിയങ്ക് പാഞ്ചലിന്റെ നിലപാട്. ‘‘സഞ്ജുവിനു വേണ്ടി ജഡേജ ഭായിയെ വിൽക്കുന്നത് ചെന്നൈ ചെയ്യുന്ന വലിയ പിഴവാണ്.
ഇതിഹാസങ്ങൾക്കൊപ്പം എപ്പോഴും ഉറച്ചുനിൽക്കുന്ന ക്ലബ്ബ്, വളരെക്കാലം അക്ഷീണം പ്രയത്നിച്ച, ഒരുപാട് കിരീടങ്ങൾ വിജയിച്ച, ടീമിന്റെ മുഖമായ താരത്തെ പോകാൻ അനുവദിക്കരുത്.’’– പാഞ്ചൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
സഞ്ജു സാംസണിനും രവീന്ദ്ര ജഡേജയ്ക്കും ഒരു സീസണിൽ 18 കോടി രൂപയാണ് അതത് ഫ്രാഞ്ചൈസികൾ നൽകുന്നത്. താരങ്ങളുടെ കൈമാറ്റത്തിനുള്ള കരാർ അവസാന ഘട്ടത്തിലാണെന്നാണു വിവരം.
ജഡേജയ്ക്കൊപ്പം മറ്റൊരു താരത്തെ കൂടി വേണമെന്ന് രാജസ്ഥാൻ കടുംപിടിത്തം തുടരുന്നതാണ് ഇക്കാര്യത്തിലെ പ്രഖ്യാപനം വൈകിപ്പിക്കുന്നത്. രാജസ്ഥാൻ ടീമുടമ മനോജ് ബദാലെ ലണ്ടനിൽനിന്ന് നേരിട്ടെത്തിയാണ് താരക്കൈമാറ്റത്തിനുള്ള ചർച്ചകൾ നയിക്കുന്നത്.
ജഡേജയ്ക്കു പുറമേ ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിനെയും വേണമെന്നാണ് രാജസ്ഥാന്റെ ആവശ്യം. എന്നാൽ കഴിഞ്ഞ സീസണിൽ തിളങ്ങിയ യുവബാറ്ററെ വിട്ടുകൊടുക്കാൻ ചെന്നൈ തയാറല്ല. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടര്മാരിലൊരാളായ രവീന്ദ്ര ജഡേജയെ കൈമാറുന്നതിനൊപ്പം മറ്റൊരു താരത്തെ കൂടി കൊടുക്കാൻ ചെന്നൈയ്ക്കു താൽപര്യമില്ലായിരുന്നു.
