ദക്ഷിണാഫ്രിക്കക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ ഈഡൻ ഗാർഡനിലെ സ്പിന്‍ പിച്ചിനെച്ചൊല്ലി വിവാദങ്ങളും ഉയരുകയാണ്. മത്സരം രണ്ടര ദിനം കൊണ്ട് തീർന്നതും ഇരുടീമുകളുടെയും വിക്കറ്റുകൾ സ്പിൻ ബൗളിങ്ങിൽ തുരുതുരെ വീണതും ചർച്ചയായിരുന്നു.
ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഹർഭജൻ സിങ്.ഈ വര്‍ഷം ആദ്യം ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ മത്സരങ്ങള്‍ അഞ്ചാം ദിവസത്തേക്ക് നീണ്ടു.
ഇവിടെ, കളി രണ്ടര ദിവസം പോലുമില്ല. ടെസ്റ്റ് കാണാന്‍ ആളുകള്‍ ഇവിടെ എത്തിയതില്‍ വളരെ സന്തോഷമുണ്ട്. ഇത്തരം പിച്ചുകള്‍ തുടര്‍ന്നാല്‍ ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റ് മരിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.ബാറ്റര്‍മാര്‍ക്ക് ഒരു സാധ്യതയുമില്ലാത്ത പിച്ചായിരുന്നു ഇത്.
പന്ത് വലിയ തോതില്‍ ടേണ്‍ ചെയ്യുകയും ബൗണ്‍സ് ഉണ്ടാവുകയും ചെയ്താല്‍ ബാറ്റര്‍മാരുടെ സാങ്കേതികത എത്ര മികച്ചതാണെങ്കിലും കാര്യമില്ല. രണ്ടാം ദിവസമായപ്പോഴേക്കും പിച്ച് പരുക്കനാവുകയും വിള്ളലുകള്‍ വീഴുകയും ചെയ്തു.
വര്‍ഷങ്ങളായി ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് മുമ്പ് നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ല. തീര്‍ത്തും അസംബന്ധവുമാണിത്. ടെസ്റ്റ് ക്രിക്കറ്റിന് ഇത് പരിഹാസ്യമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഇന്ത്യൻ ടീം മാനേജ്മെന്‍റ് ആവശ്യപ്പെട്ട പ്രകാരമുള്ള പിച്ചാണ് തയാറാക്കിയതെന്നാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും മുന്‍ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി പറഞ്ഞത്. സ്പിന്‍ പിച്ചൊരുക്കിയതിന് ക്യൂറേറ്റർ സുജൻ മുഖര്‍ജിയെ കുറ്റം പറയാനാവില്ലെന്നും ഇത് ഇന്ത്യൻ ടീം ആവശ്യപ്പെട്ടപ്രകാരം തയാറാക്കിയ പിച്ചാണെന്നും ഗാംഗുലി വ്യക്തമാക്കി.
ഇതോടെ പരിശീലകൻ ഗൗതം ഗംഭീർ പ്രതിക്കൂട്ടിലായിഎന്നാൽ മത്സരം തോറ്റത് പിച്ചിന്റെ പ്രശ്‌നം കൊണ്ടല്ലെന്നും ബാറ്റർമാരുടെ കഴിവുകേട് കൊണ്ടായിരുന്നവുമെന്നാണ് ഗംഭീറിന്റെ പ്രതികരണം.
തങ്ങളുടെ ആവശ്യപ്രകാരമുള്ള പിച്ചാണ് ഒരുക്കിയതെന്നും പക്ഷേ ബാറ്റർമാർ സ്പിൻ ബൗളിങ്ങിനെതിരെ നന്നായി കളിച്ചില്ലെന്നും ഗംഭീർ കുറ്റപ്പെടുത്തി.
