സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ 30 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെട്ടത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞതിനോട് താന്‍ പൂര്‍ണമായി യോജിക്കുന്നുവെന്നും ഇന്ത്യയുടെ പരാജയത്തില്‍ പിച്ചിനെ കുറ്റം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാറ്റര്‍മാര്‍ ഒരു ടെസ്റ്റില്‍ കളിക്കേണ്ടത് പോലെയല്ല ബാറ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേയില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.124 റണ്‍സില്‍ ഈ പിച്ചില്‍ ചെയ്സ് ചെയ്യാവുന്ന സ്‌കോറാണെന്ന് ഗൗതം ഗംഭീറിന്റെ വാദത്തോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു.

എല്ലാവരും പിച്ചിനെ കുറ്റം പറയുകയാണ്. പക്ഷേ, സൈമണ്‍ ഹാര്‍മറിന്റെ ബൗളിങ് പരിശോധിച്ചാല്‍ പിച്ച് അത്ര മോശമായിരുന്നില്ലെന്ന് മനസിലാകും.

അവന്റെ കുറച്ച് പന്തിന് മാത്രമാണ് ടേണ്‍ ലഭിച്ചിരുന്നത്. ഹാര്‍മര്‍ നന്നായി മിക്‌സ് ചെയ്താണ് ബൗള്‍ ചെയ്തിരുന്നത്. അതിനാല്‍ പിച്ചിന്റെ പ്രശ്‌നമല്ല ഇന്ത്യയുടെ തോല്‍വിയുടെ കാരണം.ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒരു അഞ്ച് ദിവസത്തെ ടെസ്റ്റിനെ പോലെയാണ് ബാറ്റ് ചെയ്യേണ്ടിയിരുന്നത്.

അതിന് പകരം അവര്‍ മത്സരത്തെ ഏകദിനം എന്നപോലെയോ ടി – 20യെ പോലെയോയാണ് ഷോട്ടുകള്‍ കളിച്ചത്. അതാണ് പ്രശ്‌നം.

ഈ മത്സരം ഇന്ത്യ അഞ്ച് വിക്കറ്റിനെങ്കിലും ജയിക്കേണ്ടതായിരുന്നു,’ ഗവാസ്‌കര്‍ പറഞ്ഞു.മത്സരത്തിന് ശേഷം ഇന്ത്യ ആവശ്യപ്പെട്ട പിച്ചാണ് ഈഡന്‍ ഗാര്‍ഡന്‍സിലേത് എന്നായിരുന്നു ഗംഭീര്‍ പ്രതികരിച്ചത്.

124 പിന്തുടര്‍ന്ന് ജയിക്കാവുന്ന സ്‌കോറായിരുന്നുവെന്നും ബാറ്റര്‍മാര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഗംഭീറിന് നേരെയും കൊല്‍ക്കത്ത പിച്ചിനെതിരെയും മുന്‍ താരങ്ങള്‍ അടക്കം വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

ഇരു ടീമുകളിലെയും ബാറ്റര്‍മാര്‍ ഒരു പോലെ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍. കൊല്‍ക്കത്തയിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് ഒരു അവസരം നല്‍കിയില്ലെന്നും ഇത് ടെസ്റ്റ് ക്രിക്കറ്റിനെ നശിപ്പിക്കുന്നുവെന്നും ഹര്‍ഭജന്‍ സിങ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവാസ്‌കറിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *