നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനാണ് അതിജീവിതയുടെ തീരുമാനമെന്ന് ഭാഗ്യലക്ഷ്മി. കുറ്റാരോപിതന്റെ വില്ലനിസം തീർന്നിട്ടില്ലെന്നും ഇനിയും താൻ ഇത് തന്നെ ചെയ്യും എന്നുള്ള ധൈര്യം അദ്ദേഹത്തിന് കിട്ടിയത് ഈ വിധിയിൽ കൂടിയാണെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.
‘വിധി പുറത്ത് വന്നപ്പോൾ അയാൾ പറഞ്ഞത് മറ്റൊരു നടിയുടെ പേരാണ്. അങ്ങനെ പറഞ്ഞത് അയാൾ തെറ്റ് ചെയ്തത് കൊണ്ടാണ്. ഈ വില്ലനിസം അയാൾ നിർത്തില്ല. അതിജീവിത പരാതികൊടുത്തില്ലായിരുന്നെങ്കിൽ അടുത്ത ഇര മഞ്ജു ആയിരുന്നേനെ’, ഐഎഫ്എഫ്‌കെ വേദിയിലെ ഓപ്പൺഫോറം പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
അവൾ തയാറെടുക്കുകയാണ്, അടുത്ത ഒരടി മുമ്പോട്ട് വയ്ക്കാൻ വേണ്ടിയുള്ള ഒരു തയാറെടുപ്പിലാണ് അവള്‍. ഈ കഴിഞ്ഞ എട്ടാം തീയതി മുതൽ ഇന്നലെ രാത്രി വരെ ഇതിനുവേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു. ഉച്ച ആയപ്പോഴാണ് പറഞ്ഞത് ഏകദേശം എഴുതി കഴിഞ്ഞു, പുറത്തേക്ക് വിടാൻപോവുകയാണെന്ന്.
പലരും വിചാരിക്കുന്നുണ്ട് ഈ വന്ന വിധിയോടുകൂടി അവൾ തളർന്നു, ഇനി അവൾ മുൻപോട്ടില്ലെന്ന്. ഒരിഞ്ചുപോലും അവൾ തളർന്നിട്ടില്ല, അതിശക്തമായി തന്നെ മുൻപോട്ട് സഞ്ചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിന്റെ ഏതറ്റം വരെയും അവൾ പോകും.
ഇതിനപ്പുറം ഒരപമാനം അവൾ അനുഭവിക്കാനില്ല, രണ്ടുമണിക്കൂർ ഒരു കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ കൂടുതൽ അടച്ചിട്ട കോടതിമുറിക്കുള്ളിൽ അവൾ അനുഭവിച്ചു. ഇനി ഇതിൽ കൂടുതൽ എനിക്കൊന്നും സംഭവിക്കാനില്ലല്ലോ എന്ന രീതിയിലാണ് അവൾ ഇപ്പോൾ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.
തീർച്ചയായിട്ടും അപ്പീൽ പോയിരിക്കും, അപ്പീൽ പോകുമെന്നുള്ളത് അന്നു തന്നെ തീരുമാനിച്ച കാര്യമാണ്. ഔദ്യോഗികമായി അവൾ തന്നെയാണ്, ഞാൻ ഇനി മുൻപോട്ട് ഇതാ സഞ്ചരിക്കുന്നു എന്നു പറയേണ്ടത്. അതുകൊണ്ട് തീർച്ചയായിട്ടും അപ്പീൽ പോകും, നിയമത്തിന്റെ ഏതറ്റം വരെയും പോകും.
അവളെ തളർത്താമെന്ന് ഈ പിആർ വർക്ക് ചെയ്യുന്നവരോ അല്ലെങ്കിൽ ക്വട്ടേഷൻ കൊടുത്ത വ്യക്തിയോ, പൈസ വാങ്ങിയ വ്യക്തിയോ ആരും വിചാരിക്കേണ്ട. ഈ പറയുന്ന രീതിയിലുള്ള എല്ലാ ശിക്ഷകളും കിട്ടത്തക്ക രീതിയിൽ തന്നെഅവളോടുകൂടി നിൽക്കുക.
മുൻപ് ഒരു 50 ശതമാനം ആളുകള്‍ക്ക് ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. പക്ഷേ ഈ വിധി വന്നതോടുകൂടി വളരെ വ്യക്തമായി എല്ലാവർക്കും മനസ്സിലായത് ഇദ്ദേഹം തന്നെയാണ് ക്വട്ടേഷൻ കൊടുത്തതെന്നാണ്. കാരണം പറയാം, സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും, കോടതിയിൽ നിന്ന് വിധി കേട്ട് വന്നു കഴിഞ്ഞാൽ, ‘എനിക്ക് വളരെ സന്തോഷമുണ്ട്, സത്യം വിജയിച്ചു’ എന്നൊക്കെയാണ് പറയുക.
അതിനു പകരം മറ്റൊരു പെണ്ണിന്റെ പേരാണ് അവിടെ പറയുന്നത്, മറ്റൊരു നടിയുടെ പേരാണ് പറയുന്നത്. ആ നടിഅന്ന് ആ വേദിയിൽ നിന്നു സംസാരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ പേര് പറഞ്ഞു കൊണ്ടല്ല സംസാരിച്ചത്.ഇദ്ദേഹം സ്വയം, ഇത് എന്നെയാണ്, എന്നെ തന്നെയാണ് എന്ന് ചിന്തിക്കുന്നു.
എന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നുവെന്നു വച്ചാൽ അദ്ദേഹം അത് ചെയ്തു എന്നുള്ളതിന് അദ്ദേഹത്തിന് നല്ല ഉറപ്പുള്ളതുകൊണ്ടാണ്. അപ്പോൾ ഇനിയും അദ്ദേഹത്തിന്റെ ഈ വില്ലനിസം തീർന്നിട്ടില്ല, ഇനിയും ഞാൻ ഇതു തന്നെ ചെയ്യും എന്നുള്ള ഒരു ധൈര്യം കിട്ടിയത് ഈ വിധിയിൽ കൂടിയാണ്.
സിനിമയ്ക്കുള്ളിൽ നിന്ന് അങ്ങനെ ആരും അവൾക്കൊപ്പം ഇതുവരെയും വന്നിട്ടില്ല. പുറംലോകത്തു നിന്നും സാംസ്കാരിക ലോകത്തുനിന്നും പൊതുസമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമാണ്, ‘ദാ ഞങ്ങളും അവളോടൊപ്പം ഉണ്ട്’ എന്നു പറഞ്ഞ് ആളുകൾ മുന്നോട്ടുവരുന്നത്. സിനിമയ്ക്കുള്ളിൽ അന്നും ഇന്നും എന്നും അവർ അയാളോടൊപ്പം തന്നെയായിരിക്കും.
അയാൾ ഉണ്ടാക്കി വച്ച സാമ്പത്തിക സ്പേസ് ഉണ്ട്. അയാളുടെ കയ്യിൽ പണമുണ്ട്. ആ പണമാണ്സംസാരിക്കുന്നത്. അയാളുടെ മാർക്കറ്റ് ഇല്ലാതെ ആകുമ്പോൾ, അയാളുടെ കയ്യിൽ പണമില്ലാതെ ആകുമ്പോൾ ഇവരുടെയൊക്കെ ഈ സംസാരം നിന്നു പോകും.
ഇപ്പോൾ ശിക്ഷ ലഭിച്ചവർ അധികം വൈകാതെ പുറത്തുവന്നു കഴിഞ്ഞാൽ ഇനി എന്താകും സംഭവിക്കുക. അയാൾ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്, ഇതുപോലെ നടിമാരോടും താൻ ചെയ്തിട്ടുണ്ടെന്ന്.
ആ വ്യക്തി ഇനി ഇറങ്ങിയാലും ഇത് തന്നെയായിരിക്കും ചെയ്യുന്നതെന്ന ബോധം എന്തുകൊണ്ട് കോടതിക്കു വന്നില്ല. ആ ഭയം ഇല്ലാതെ പോയത് എന്തുകൊണ്ടാണ്. എല്ലാ പ്രിവിലേജും അനുഭവിക്കുന്ന വ്യക്തികൾക്ക് ചിലപ്പോൾ അങ്ങനെ ഒരു വിധി പറയാൻ സാധിക്കും.
മഞ്ജു പറഞ്ഞത് സത്യമാണ്. ഒരുപക്ഷേ അതിജീവിത അന്ന് ഈ ക്വട്ടേഷൻ അല്ലെങ്കിൽ ഈ സംഭവം കേസാക്കിയില്ലായിരുന്നെങ്കിൽ ഇതുപോലെ മറ്റൊരു സിറ്റുവേഷനിൽ വന്നു വീഴാൻ പോകുന്ന അടുത്ത നടി മഞ്ജു വാരിയരായിക്കും എന്നത് ഉറപ്പാണ്. അവൾ കേസ് കൊടുത്തതുകൊണ്ട് മാത്രമാണ് അവളെന്നല്ല പല പെൺകുട്ടികളും രക്ഷപ്പെട്ടത്.ഈ കോടതിയിൽ നിന്നും നീതിയാണ് പ്രതീക്ഷിച്ചത്.
ഇത് തന്നെയായിരിക്കും ഇനി അടുത്ത കോടതിയിലും പ്രതീക്ഷിക്കുന്നത്. അവിടെ നിന്നും പിന്നെ അടുത്ത കോടതിയിലേക്ക് പോകുമ്പോഴും നമ്മൾ ഇതു തന്നെയാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷയാണല്ലോ നമ്മെ മുൻപോട്ട് നയിക്കുന്നത്. പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ഫൈറ്റ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.’’–ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.
