ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ നമീബിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ കാരണം പുറത്തായ അഭിഷേക് ശർമയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഓപ്പണറായി ഇറങ്ങും. പനി മാറി പേസർ ജസ്പ്രീത് ബുംറ തിരിച്ചെത്തിയപ്പോൾ മുഹമ്മദ് സിറാജ് ടീമിന് പുറത്തായി.ഡൽഹിയിലെ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം.
ആദ്യ പോരാട്ടത്തിൽ യുഎസ്എയെ തകർത്ത ഇന്ത്യ, ഇന്ന് നമീബിയക്കെതിരെയും മികച്ച ജയം ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 15-ന് കൊളംബോയിൽ പാകിസ്ഥാനെ നേരിടുന്നതിന് മുൻപ് ആത്മവിശ്വാസം ഉയർത്തുക എന്ന ദൗത്യമാണ് നായകൻ സൂര്യകുമാർ യാദവിനും സംഘത്തിനുമുള്ളത്.
ന്യൂസിലൻഡ് പരമ്പരയിലെ മോശം പ്രകടനത്തിന് മറുപടി നൽകാൻ സഞ്ജുവിന് മുന്നിലുള്ള സുവർണ്ണാവസരമാണിത്. 2024-ൽ കിരീടം നേടിയ ലോകകപ്പ് ടീമിൽ അംഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
അതിനാൽ, ഇന്നത്തെ പ്രകടനം സഞ്ജുവിന്റെ കരിയറിൽ നിർണ്ണായകമാകും.ന്യൂസിലൻഡ് പരമ്പരയിലെ മോശം പ്രകടനം മൂലം ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്ഥാനം നഷ്ടമായ സഞ്ജുവിന്, അഭിഷേകിന്റെ പരിക്ക് വീണ്ടും വഴിതുറന്നു. ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജുവിന് ഈ മത്സരം ഏറെ നിർണ്ണായകമാണ്.
