ടി-20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് തുടക്കമായി. ഗ്രൂപ്പ് രണ്ടിലെ പാകിസ്ഥാൻ – ന്യൂസിലാൻഡ് ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇന്ത്യയുടെ ആദ്യ സൂപ്പർ 8 മത്സരം ഇന്ന് (ഫെബ്രുവരി 22) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കും.
ടി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യൻ താരങ്ങൾ എട്ട് തവണ പൂജ്യത്തിന് പുറത്തായതോടെ ഏറ്റവുമധികം ‘ഡക്കുകൾ’ വഴങ്ങിയ ടീമുകളിലൊന്നായി ഇന്ത്യ മാറി. ഓപ്പണർ അഭിഷേക് ശർമ മാത്രം മൂന്ന് തവണയാണ് റണ്ണൊന്നുമെടുക്കാതെ മടങ്ങിയത്.
ഇതോടെ, മോശം ഫോമിലുള്ള ഇന്ത്യയും ഗ്രൂപ്പ് ഘട്ടത്തിൽ ഒരു തവണ പോലും താരങ്ങൾ പൂജ്യത്തിന് പുറത്താകാത്ത ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം നിർണായകമായി.ഗ്രൂപ്പ് ഘട്ടത്തിൽ അക്സർ പട്ടേൽ രണ്ട് തവണ ‘ഗോൾഡൻ ഡക്കായി’ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
പാകിസ്ഥാനെതിരായ നിർണായക മത്സരത്തിൽ അക്സറിനൊപ്പം അഭിഷേക് ശർമയും ഹാർദിക് പാണ്ഡ്യയും പൂജ്യത്തിന് പുറത്തായതോടെ, ഏറ്റവും കൂടുതൽ ഡക്കുകൾ വഴങ്ങിയ ടീമുകളിലൊന്നായി ഇന്ത്യ മാറി.
