ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് അന്തരിച്ചു. അർബുദ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്.
ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. ട്വന്റി20 ലോകകപ്പിനായി ടീമിനൊപ്പമുണ്ടായിരുന്ന റിങ്കു, സിംബാബ്വെയ്ക്കെതിരായ മത്സരത്തിന് മുൻപായി പിതാവിനെ കാണാൻ എത്തിയിരുന്നു.
അർബുദബാധിതനായി ചികിത്സയിലായിരുന്ന റിങ്കു സിങ്ങിന്റെ പിതാവ് വെള്ളിയാഴ്ച അന്തരിച്ചു. ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിന് തൊട്ടുമുമ്പ് റിങ്കു പിതാവിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഇല്ലായിരുന്നെങ്കിലും സബ്സ്റ്റിറ്റ്യൂട്ടായി റിങ്കു ഫീൽഡിലിറങ്ങിയിരുന്നു.പിതാവിന്റെ മരണവാർത്തയറിഞ്ഞ ഉടൻ റിങ്കു സിങ് ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു. ഏകദേശം ഒരു വർഷം മുൻപാണ് അദ്ദേഹത്തിന് കരൾ അർബുദം (നാലാം ഘട്ടം) സ്ഥിരീകരിച്ചത്.
ഏറെ നാളായി ചികിത്സയിലായിരുന്ന പിതാവിന്റെ വിയോഗത്തെത്തുടർന്ന്, വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ റിങ്കു പങ്കെടുക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
അർബുദബാധിതനായതോടെ സിലിണ്ടർ വിതരണ ജോലി നിർത്തി ചികിത്സയിലായിരുന്നു ഖാൻചന്ദ് സിങ്. റിങ്കുവിന്റെ പിതാവിന്റെ വിയോഗത്തിൽ മുൻ താരം ഹർഭജൻ സിങ് അനുശോചിച്ചു.
ലോകകപ്പ് പോരാട്ടങ്ങൾക്കിടയിൽ കുടുംബത്തിന് നേരിട്ട ഈ വലിയ നഷ്ടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും റിങ്കുവിനും കുടുംബത്തിനുമായി പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പിതാവിന്റെ വിയോഗത്തിൽ റിങ്കു സിങ്ങിനും കുടുംബത്തിനും ശക്തിയും ധൈര്യവും ലഭിക്കട്ടെയെന്ന് ഹർഭജൻ സിങ് പ്രാർത്ഥിച്ചു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേർന്ന അദ്ദേഹം, ഈ കഠിനസമയത്ത് തന്റെ ചിന്തകളും പ്രാർത്ഥനകളും പ്രിയപ്പെട്ടവർക്കൊപ്പമുണ്ടെന്നും കുറിച്ചു.
