പാരിസ് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ മലയാളി താരം പി ആർ ശ്രീജേഷിന് കേരള സർക്കാർ നൽകാനിരുന്ന സ്വീകരണം ഒക്ടോബർ 19ന് നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപ പി.ആർ ശ്രീജേഷിന് സമ്മാനിക്കും.
കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങ് ഒക്ടോബർ 19ന് രാവിലെ11.30ന് ആരംഭിക്കും.
പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടർ കൂടിയായ ശ്രീജേഷിന് ഓഗസ്റ്റ് 26നായിരുന്നു സ്വീകരണം നടത്താൻ തീരുമാനിച്ചിരുന്നത്. മന്ത്രിമാരായ വി ശിവൻകുട്ടിയും, വിഅബ്ദുറഹ്മാനും തമ്മിലുള്ള തർക്കമാണ് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഹോക്കി താരം ശ്രീജേഷിന്റെ സ്വീകരണചടങ്ങ് മാറ്റിവയ്ക്കാൻ കാരണമായത്.
പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിന് സ്വീകരണം നൽകാൻ അർഹത വകുപ്പിനാണെന്ന് വി ശിവൻകുട്ടിയും, ഒളിമ്പിക്സ് മെഡൽ ജേതാവിന് സ്വീകരണം നൽകേണ്ടത് കായിക വകുപ്പാണെന്ന് അബ്ദുറഹ്മാനും വാദിച്ചതിന് പിന്നാലെ സ്വീകരണ ചടങ്ങ് മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.