കുത്തേറ്റ് ചികിത്സയ്ക്ക് ശേഷം നടൻ സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ഇന്നലെ മടങ്ങി. ജനുവരി 16-ന് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതിയെ ആദ്യം കണ്ടത് കുട്ടികളുടെ കെയർ ടേക്കറായ മലയാളിയായ ഏലിയാമ്മ ഫിലിപ്പ് ആയിരുന്നു. കള്ളനെ പ്രതിരോധിക്കുന്നതിനിടെയാണ് നടന് മാരകമായ കുത്തേറ്റത്. സെയ്‌ഫിനെ രക്ഷിക്കാനുള്ള പിടിവലിയിൽ ഏലിയാമ്മയുടെ കൈകൾക്കും മുറിവ് പറ്റിയിരുന്നു.ഏലിയാമ്മ ഒച്ച വച്ചതോടെയാണ് വീട്ടിലെ മറ്റുള്ളവർ ഉണർന്നതും മുകളിലത്തെ നിലയിലുണ്ടായിരുന്ന സെയ്‌ഫ് അലി ഖാൻ ഓടിയെത്തിയതും.

ആരോഗ്യവാനായി വീട്ടിൽ തിരിച്ചെത്തിയ സെയിഫ് അലി ഖാൻ ആദ്യം തിരഞ്ഞത് തന്റെ കുടുംബത്തെ കരുതലോടെ കാത്ത ഏലിയാമ്മ ഫിലിപ്പിനെയാണ്. നേരിട്ട് കണ്ട് നന്ദി പറയാനായിരുന്നു സെയ്‌ഫ് ഏലിയാമ്മയെ വിളിപ്പിച്ചത്.ആക്രമണത്തിൽ ധൈര്യം പ്രകടിപ്പിച്ചതിന് സെയ്‌ഫും ഭാര്യയും നടിയുമായ കരീന കപൂറും വീട്ടുജോലിക്കാരി ഏലിയാമ്മ ഫിലിപ്പിന് പ്രതിഫലം നൽകും.

ഏലിയാമ്മയെ നേരിട്ട് കാണാനും, അക്രമിക്കും തനിക്കും ഇടയിൽ തന്നെ നിർത്തിയതിന് നന്ദി പറയാനും സെയ്ഫ് അലി ഖാൻ ആഗ്രഹിച്ചതായി ഇന്ത്യ ടുഡേയോട് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.ഏലിയാമ്മ ശബ്ദം വച്ചതാണ് പ്രതിയുടെ ധൈര്യം ചോർത്തിയത്. പെട്ടെന്ന് ഭയന്ന് പോയ ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന് വേണ്ടിയായിരുന്നു കത്തിയെടുത്ത് ആക്രമിച്ചത്.

ഈ സമയത്ത് ഏലിയാമ്മ കാണിച്ച മനോധൈര്യവും സമയോചിതമായ ഇടപെടലുമാണ് വലിയ ദുരന്തത്തിൽ നിന്ന് കുടുംബത്തെ രക്ഷിച്ചതെന്ന് പറയാം.ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിലെ പ്രധാന സാക്ഷി കൂടിയാണ് മലയാളിയായ ഏലിയാമ്മ. പൊലീസ് ഉദ്യോഗസ്ഥർ ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ജനുവരി 16 ന്, പുലർച്ചെയാണ് പിടിയിലായ പ്രതി നടൻ്റെ ഫ്ലാറ്റിൽ നുഴഞ്ഞുകയറി സെയ്ഫിനെ ഏകദേശം ആറ് തവണ കുത്തി പരുക്കേൽപ്പിച്ചത്. നടന്റെ മകനെ ബന്ദിയാക്കി ഒരു കോടി രൂപ ആവശ്യപ്പെടാനായിരുന്നു പദ്ധതി. ഇതാണ് ഏലിയാമ്മയുടെ ജാഗ്രതയോടെയുള്ള ഇടപെടലിൽ ചെറുക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *