ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയയിൽ എട്ടു വയസുകാരിയെ കൂട്ടബലാലാത്സംഗം ചെയ്തു. കുട്ടിയുടെ വീടിനു സമീപത്തെ സർക്കാർ സ്കൂൾ വളപ്പിലാണ് സംഭവം നടന്നത്. വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ജനുവരി 31-നാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ട പെൺകുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മ മാണ്ഡ്യ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയെ മാണ്ഡ്യ ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (മിംസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മാണ്ഡ്യ പൊലീസ് സൂപ്രണ്ട് (എസ്പി) മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു.
വീടിന് സമീപത്തെ കളിസ്ഥലത്ത് നിന്ന് മൂന്ന് അപരിചിതർ ചോക്ലേറ്റ് കാണിച്ച് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് സർക്കാർ സ്കൂൾ പരിസരത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. സംഭവം ആരോടും പറയരുതെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.
സ്കൂൾ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് മാണ്ഡ്യ പൊലീസ് സൂപ്രണ്ട് പറഞ്ഞു. തങ്ങൾ നിലവിൽ കേസ് അന്വേഷിക്കുകയാണെന്നും പെൺകുട്ടിയുടെ മൊഴി പരിശോധിച്ചുവരികയാണെന്നും എസ്പി വ്യക്തമാക്കി.