ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിന് അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകി. പ്രതികളുമായി താരത്തിന് സാമ്പത്തിക ബന്ധമില്ലെന്നും, ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയായിരുന്നുവെന്നും എസ്.ഐ.ടി വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം (SIT) ഇനി ചോദ്യം ചെയ്യില്ല.
കേസിലെ കുറ്റപത്രം സമർപ്പിക്കുമ്പോൾ ജയറാമിനെ പ്രധാന സാക്ഷിയായി ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി വി.ഐ.പികളെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകൾ നടത്തിയിരുന്നതായും, ജയറാം അത്തരത്തിൽ പോറ്റിയുടെ കെണിയിൽപ്പെട്ട ഒരു ഇര മാത്രമാണെന്നും എസ്.ഐ.ടി വ്യക്തമാക്കി.
സ്വർണക്കൊള്ളക്കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഫോണിൽ ബന്ധപ്പെട്ടതിനെത്തുടർന്ന് ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്.ഐ.ടി നടൻ ജയറാമിന്റെ മൊഴിയെടുത്തത്.
എന്നാൽ, പോറ്റി പല വി.ഐ.പികളെയും തെറ്റിദ്ധരിപ്പിച്ച് സൗഹൃദത്തിലാക്കുന്ന രീതിയാണ് പിന്തുടരുന്നതെന്നും ജയറാം ഈ തട്ടിപ്പിന് ഇരയാകുകയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.
ശബരിമലയിൽ വെച്ചാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്നും അയാൾ പലതവണ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും നടൻ ജയറാം അന്വേഷണസംഘത്തിന് മൊഴി നൽകി. എന്നാൽ പോറ്റി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് താരം വ്യക്തമാക്കി
