കൊച്ചി വൈറ്റില റെയിൽവേ ട്രാക്കിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതി ഷാജി പിടിയിലായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കാക്കനാട് നിന്നാണ് ഇയാളെ പിടികൂടിയത്. മടങ്ങുമ്പോൾ ഷാജിയുടെ ഷർട്ടിലെ രക്തക്കറ കണ്ടതാണ് കേസിൽ നിർണായകമായത്.കൊല്ലപ്പെട്ടത് കോട്ടയം ചിങ്ങവനം സ്വദേശിനിയാണെന്ന് പോലീസ് സംശയിക്കുന്നു.
മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ഫോണിലെ സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വൈറ്റില ഫ്ലൈഓവറിന് താഴെ അമൃത എക്സ്പ്രസിന്റെ ലോക്കോപൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരത്തിലെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇത് കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു.
ആത്മഹത്യാ സാധ്യത തുടക്കത്തിലേ തള്ളിക്കളഞ്ഞാണ് അന്വേഷണം മുന്നോട്ട് നീങ്ങിയത്.തല ട്രാക്കിനോട് ചേർന്നും ഉടൽ പുറത്തുമായുമാണ് മൃതദേഹം കിടന്നിരുന്നത്. മുഖത്ത് പാടുകൾ ഉണ്ടായിരുന്നെങ്കിലും ട്രെയിനിടിച്ച പരിക്കുകൾ ഇല്ലാതിരുന്നതും, ട്രെയിൻ ഓടാത്ത ട്രാക്കിന് സമീപം മൃതദേഹം കണ്ടതുമാണ് ഇത് കൊലപാതകമാണെന്ന് ഉറപ്പിക്കാൻ പോലീസിനെ സഹായിച്ചത്.
