ഇറാന്റെ പ്രത്യാക്രമണത്തിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ വൻ നാശനഷ്ടമുണ്ടായതായി തുർക്കി വാർത്താ ഏജൻസിയായ അനഡോലു (Anadolu) റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 18,000 കോടി രൂപയുടെ ($2.1 Billion) അത്യാധുനിക സൈനിക ഉപകരണങ്ങൾ തകർക്കപ്പെട്ടതായാണ് സൂചന.
ഖത്തറിലെ അൽ ഉദൈദ് എയർ ബേസിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കയുടെ അതിനൂതന AN/FPS-132 ഏർലി വാണിംഗ് റഡാർ തകർന്നു. ഏകദേശം 10,000 കോടിയിലധികം രൂപ ($1.1 Billion) വിലമതിക്കുന്ന ഈ സിസ്റ്റം 5,000 കിലോമീറ്റർ ദൂരെയുള്ള മിസൈലുകളെ വരെ മുൻകൂട്ടി തിരിച്ചറിയാൻ ശേഷിയുള്ളതായിരുന്നു.
പശ്ചിമേഷ്യയിലെ യുഎസ് പ്രതിരോധത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് ഈ നഷ്ടം വിലയിരുത്തപ്പെടുന്നത്.ഞായറാഴ്ച കുവൈറ്റിൽ നടന്ന ആക്രമണത്തിൽ അമേരിക്കയുടെ 3 എഫ്-15ഇ (F-15E) സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ തകർന്നു.
വിമാനത്തിലുണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, ഏകദേശം 2600 കോടി രൂപയുടെ വിമാനങ്ങൾ പൂർണ്ണമായും നശിച്ചു. യുഎസ് വ്യോമസേനയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഈ സംഭവം വരുത്തിവെച്ചത്.
ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ 184 കോടി രൂപയുടെ നാശനഷ്ടം. മനാമയിലെ ഈ കേന്ദ്രത്തിൽ രണ്ട് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ടെർമിനലുകളും പ്രധാന കെട്ടിടങ്ങളും തകർക്കപ്പെട്ടു.
അമേരിക്കയുടെ നാവിക വാർത്താവിനിമയ സംവിധാനങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം.കൂടാതെ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെയും ഇറാൻ ഡ്രോൺ ആക്രമണം നടത്തി.
ആക്രമണത്തിൽ എംബസി കെട്ടിടത്തിന് നേരിയ തീപിടുത്തവും നാശനഷ്ടങ്ങളും സംഭവിച്ചു.പശ്ചിമേഷ്യയിലെ ഏഴ് യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ഈ പ്രത്യാക്രമണങ്ങൾ സംഘടിപ്പിച്ചത്.
റിയാദിലെ യുഎസ് എംബസി കോമ്പൗണ്ടിനുള്ളിലെ സിഐഎ (CIA) സ്റ്റേഷന് നേരെയും ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതായി ‘വാഷിംഗ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ എംബസി കെട്ടിടത്തിന്റെ മേൽക്കൂര തകരുകയും പുക നിറയുകയും ചെയ്തു.
സമാനമായ രീതിയിൽ കുവൈത്തിലെ യുഎസ് എംബസിക്ക് നേരെയും ആക്രമണമുണ്ടായതായും അവിടെ പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്.
