ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ ഭാഗങ്ങൾ ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തിയതായി ഐഎസ്ആർഒ. വടക്കൻ പസഫിക് സമുദ്രത്തിൽ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ പതിച്ചതായി ഇസ്രോ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങൾക്ക് ശേഷമാണിത്. എൽവിഎം 3 എം4 വിക്ഷേപണ വാഹനത്തിന്റെ ക്രയോജനിക് അപ്പർ സ്റ്റേജ് പൂർത്തിയായതായി ഇസ്രോ പറയുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 2.42നാണ് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ റോക്കറ്റിന്റെ ഭാഗം അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ഇന്ത്യയ്ക്ക് മുകളിലൂടെ കടന്നു പോയിട്ടില്ലെന്നും ഐഎസ്ആർഒ പറയുന്നു. ഇന്റർ-ഏജൻസി സ്‌പേസ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച്് ലോ എർത്ത് ഓർബിറ്റിൽ 25 വർഷം മാത്രമെ വിക്ഷേപണ വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടാവാൻ പാടുള്ളൂ. ഈ നിയമം എൽവിഎം3 എം4 ക്രയോജനിക് അപ്പർ സ്റ്റേജ് തിരിച്ചിറങ്ങിയതിലൂടെ പാലിക്കപ്പെട്ടതായി ഇസ്രോ അറിയിച്ചു.
ഐക്യരാഷ്ട്രസഭയും ഐഎഡിസിയും നിർദ്ദേശിച്ച ബഹിരാകാശ അവശിഷ്ട ലഘൂകരണ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അപ്രതീക്ഷിതമായ സ്ഫോടനങ്ങൾ മൂലമുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചന്ദ്രയാൻ-3 വിന്യസിച്ചതിന് ശേഷം എൽവിഎം3 എം4 അപ്പർ സ്റ്റേജിലെ പ്രൊപ്പല്ലന്റും ഊർജ്ജ സ്രോതസ്സുകളും നീക്കം ചെയ്യുന്നതിനുള്ള ‘പാസിവേഷൻ’ പ്രക്രിയ നടത്തിയിരുന്നുവെന്നും ഇസ്രോ വ്യക്തമാക്കി.
റോക്കറ്റ് ബോഡിയുടെ വിജയകരമായി തിരിച്ചെത്തിയത് ഇസ്രോയുടെ സാങ്കേതിക വൈദഗ്ധ്യം മാത്രമല്ല, മറിച്ച് ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത ഉയർത്തിപ്പിടിക്കുന്നതിലുള്ള പ്രതിബദ്ധതയും പ്രകടമാക്കുന്നു. ജൂലൈ 14-നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 3 കുതിച്ചുയർന്നത്. അത് ഓഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതവും മൃദുലവുമായ ലാൻഡിംഗ് കൈവരിക്കുക, ചന്ദ്രനിൽ റോവറിന്റെ ചലനശേഷി പ്രകടിപ്പിക്കുക, സ്ഥലത്തിനകത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക എന്നിവയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാൻ-3 വിജയകരമായി ഇറങ്ങിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി

Leave a Reply

Your email address will not be published. Required fields are marked *