ഇടുക്കി വനംവകുപ്പിനെ കൊണ്ട് പൊറുതിമുട്ടിയെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ. വന്യമൃഗങ്ങളെ കൊണ്ടും, വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടും രക്ഷയില്ലാത്ത അവസ്ഥയാണെന്നും ജനങ്ങൾ പൊറുതിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ അഞ്ചേക്കർ സ്ഥലം അനുവദിച്ചത് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. കെട്ടിടം പണി ആരംഭിച്ചപ്പോൾ സ്റ്റോപ്പ് മെമ്മോ കൊടുത്തു. കോടികൾ മുടക്കി കെടിഡിസി കെട്ടിടം പണിഞ്ഞപ്പോൾ ഇതേ കാര്യം പറഞ്ഞ് അതും മുടക്കി.
ഇങ്ങനെ പോയാൽ എവിടെ ചെന്ന് നിൽക്കുമെന്നും എംഎൽഎ ചോദിച്ചു.1916-ൽ റവന്യൂ ഭൂമിയായിരുന്ന മൗണ്ട് സത്രം പ്രദേശത്ത് എയർ സ്ട്രിപ്പ് പണിയാൻ അനുമതി കിട്ടി. 1917-ൽ വനമായി പ്രഖ്യാപിച്ചു. ഇപ്പോൾ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ്.
പാവങ്ങൾക്ക് ഭൂമി അനുവദിച്ചപ്പോൾ അതിൽ കയറാൻ ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ല. ജനങ്ങളുടെ കയ്യിൽ രേഖയുണ്ട്. എന്നാൽ വനം വകുപ്പിന്റെ കയ്യിൽ രേഖയില്ല. ദയവുചെയ്ത് മന്ത്രി ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്യമൃഗങ്ങൾ താലൂക്ക് ഓഫീസ് പരിസരത്തും കോടതി പരിസരത്തും ചുറ്റിക്കറങ്ങുകയാണ്. അതിനെ ഒന്നോടിച്ചു വിടാൻ ഉദ്യോഗസ്ഥർക്ക് സമയമില്ല. എവിടെയെല്ലാം റവന്യൂ ഭൂമി തരിശ് കിടക്കുന്നുണ്ട്. അത് നോട്ടിഫിക്കേഷൻ ചെയ്ത് വനമാക്കുന്ന പണിയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്.