തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരിയായ കുഞ്ഞ് ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂരമായ പീഡനം. കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസം പോലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു.
കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാകുന്നുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചിട്ടുണ്ട്.
പത്തിലേറെ തവണ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ വീടിന്റെ തൊട്ടരികില്‍ തന്നെയാണ് ഇയാളും താമസിച്ചിരുന്നത്.
പലപ്പോഴും ഇയാള്‍ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരും. കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട ഈ സംഭവത്തിന് മറ്റൊരു മാനം കൈവരുന്നത് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ലിസാ ജോണിന്റെ സംശയങ്ങളെ തുടര്‍ന്നാണ്.
പിന്നീട് പൊലീസ് പീഡനക്കേസിലെ പ്രതിക്കായി അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തിയത്. പ്രതിയെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നുള്‍പ്പെടെ പ്രതിയിലേക്കെത്താനുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചു.
എട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി നില്‍ക്കക്കള്ളിയില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു. ആലുവ ഡിവൈഎസ്പി ടി ആര് രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.
