കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ആത്മഹത്യ കുറിപ്പിൽ ഭർത്താവിനെതിരെയും ഭർതൃമാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് റീമ ഉന്നയിച്ചിരിക്കുന്നത്. ഭർതൃമാതാവ് ഒരിക്കലും സമാധാനം നൽകിയിട്ടില്ല.
തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് കമൽ രാജ് ഇറക്കിവിട്ടു. മകനെ വേണമെന്ന സമ്മർദം സഹിക്കാൻ പറ്റിയില്ലെന്നും റീമയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.തന്നെ പോലുള്ള പെൺകുട്ടികൾക്ക് ഈ നാട്ടിൽ നീതി കിട്ടില്ലെന്നും റീമയുടെ കുറിപ്പിൽ പറയുന്നു.
കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവർക്കൊപ്പമാണ്. സ്വന്തം കുട്ടിയോടുള്ള ഇഷ്ടം കൊണ്ടല്ല, അമ്മ ജയിക്കണമെന്ന വാശികൊണ്ടാണ് ഭർത്താവ് കുഞ്ഞിനെ ആവശ്യപ്പെടുന്നത്.
അവർ എന്നോട് പോയി ചാകാൻ പറഞ്ഞു. ഭർതൃമാതാവ് എപ്പോഴും വഴക്ക് പറയും, തന്നെയും ഭർത്താവിനെയും തമ്മിൽ എപ്പോഴും തമ്മിൽ തല്ലിക്കും. മരിക്കുന്ന ദിവസം നടന്ന പിഎസ്‌സി പരീക്ഷയുടെ ഹാൾ ടിക്കറ്റിലെഴുതിയ റീമയുടെ കുറിപ്പാണ് കണ്ടെത്തിയത്.