ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 20 കുട്ടികളെ ദത്തെടുക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂറിനിടെ കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍റെ ഷെല്ലാക്രമണത്തില്‍ മാതാപിതാക്കളെയോ കുടുംബ നാഥനെയോ നഷ്ടപ്പെട്ട 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ രാഹുല്‍ ഗാന്ധി വഹിക്കുമെന്ന് ജമ്മു കശ്മീർ കോൺഗ്രസ് മേധാവി താരിഖ് ഹമീദ് കർറ പറഞ്ഞു.
കുട്ടികളുടെ പഠന സഹായത്തിന്റെ ആദ്യ ഗഡു ബുധനാഴ്ച കൈമാറും. ഈ കുട്ടികൾ ബിരുദം പഠനം പൂര്‍ത്തിയാക്കുന്നത് വരെയുള്ള വിദ്യാഭ്യാസ ചെലവുകള്‍ രാഹുല്‍ ഗാന്ധി വഹിക്കുമെന്നും താരിഖ് ഹമീദ് കർറ പറഞ്ഞു.കഴിഞ്ഞ മേയില്‍ പൂഞ്ചിലെത്തിയ രാഹുല്‍ ഗാന്ധി വിദ്യാഭ്യാസ സഹായത്തിന് അര്‍ഹരായ കുട്ടികളുടെ പട്ടിക തയ്യാറാക്കാനായി പ്രാദേശിക പാർട്ടി നേതാക്കളോട് പറഞ്ഞിരുന്നു.
സര്‍വേ നടത്തി,സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് കുട്ടികളുടെ അന്തിമ പട്ടിക തയ്യാറാക്കിയത്