വരുൺ ധവാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ബേബി ജോൺ. തമിഴ് ചിത്രമായ തെരിയുടെ ഹിന്ദി റീമേക്കായ സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് രാജ്യത്ത് നിന്ന് 50 കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്.
ഇതിനിടയിൽ വരുൺ ധവാൻ ഉൾപ്പടെയുള്ള സിനിമയിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച വാർത്തകൾ ചർച്ചയാവുകയാണ്.സിനിമയിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നതിന് വരുൺ ധവാൻ 25 കോടിയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് ബോളിവുഡ് റിപ്പോർട്ട് ചെയ്യുന്നത്.
ഇത് നടന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫല തുകയാണ്. സിറ്റാഡൽ: ഹണി ബണ്ണി എന്ന സീരിസിനായി നടൻ 20 കോടിയായിരുന്നു വാങ്ങിയിരുന്നത്.കീർത്തി സുരേഷ്, വാമിഖ ഗബ്ബി എന്നിവരാണ് സിനിമയിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദീപ്തി എന്ന കഥാപാത്രത്തിനായി കീർത്തി സുരേഷ് നാല് കോടി രൂപയാണ് പ്രതിഫലം കൈപ്പറ്റിയത്.
അനന്യ എന്ന കഥാപാത്രമായെത്തിയ വാമിഖയുടെ പ്രതിഫലമാകട്ടെ 40 ലക്ഷം രൂപയാണ്.
സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ജാക്കി ഷ്രോഫ് 1.5 കോടി വാങ്ങിയപ്പോൾ, രാജ്പാൽ യാദവ് ഒരു കോടിയാണ് പ്രതിഫലം സ്വീകരിച്ചത്. കാമിയോ റോളിലെത്തിയ സാനിയ മൽഹോത്രയുടെ പ്രതിഫലം ഒരു കോടിയായിരുന്നു.
ബോളിവുഡിന്റെ സൂപ്പർതാരം സൽമാൻ ഖാനും സിനിമയിൽ ഒരു സ്പെഷ്യൽ കാമിയോ ചെയ്തിരുന്നുഈ വേഷത്തിനായി നടൻ പ്രതിഫലം ഒന്നും സ്വീകരിച്ചില്ലെന്നും ബോളിവുഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.ഡിസംബർ 25 ന് ക്രിസ്മസ് റിലീസായാണ് ബേബി ഓൺ തിയേറ്ററുകളിലെത്തിയത്. ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ,അറ്റ്ലി എന്നിവരാണ് ചിത്രം നിർമിച്ചത്.
സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്.
