മുംബൈ: കുത്തേറ്റ സംഭവത്തിന് ശേഷം തിങ്കളാഴ്ചയാണ് സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. മുംബൈയിൽ നടന്ന നെറ്റ്ഫ്ലിക്സ് പരിപാടിയിൽ പങ്കെടുത്ത താരം ഡെനിം ഷർട്ടും പാന്‍റുമാണ് ധരിച്ചിരുന്നത്. കൈയ്യില്‍ ബാന്‍റേജ് അടക്കം ഉണ്ടായിരുന്നു.നെറ്റ്ഫ്ലിക്സിലെ ജ്യൂവൽ തീഫ് – ദി ഹീസ്റ്റ് ബിഗിൻസ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സെയ്ഫ്. ജയ്ദീപ് അഹ്ലാവത്താണ് സിനിമയിലെ സെയ്ഫിന്‍റെ സഹതാരം.
നെക്സ്റ്റ് ഓൺ നെറ്റ്ഫ്ലിക്സ് ഇവന്‍റിന്‍റെ ഭാഗമായി നിർമ്മാതാക്കൾ തിങ്കളാഴ്ച ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടു. നെറ്റ്ഫ്ലിക്സിന്‍റെ 2025-ലെ ഇന്ത്യന്‍ പ്രോജക്ടുകളില്‍ പ്രധാനപ്പെട്ട ചിത്രമാണ് ജ്യൂവൽ തീഫ്. പത്താൻ, വാർ, ഫൈറ്റർ തുടങ്ങിയ ആക്ഷൻ-പാക്ക്ഡ് ബ്ലോക്ക്ബസ്റ്ററുകൾക്ക് പേരുകേട്ട സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ജയ്ദീപ് അഹ്‌ലാവത്ത് മുമ്പൊരിക്കലും കാണാത്ത വില്ലന്‍ വേഷത്തിലാണ് ട്രെയിലറില്‍ കാണുന്നത്. സെയ്ഫ് അലി ഖാനുമായുള്ള താരത്തിന്‍റെ ആദ്യത്തെ ചിത്രമാണിത്. നെറ്റ്ഫ്ലിക്സിന്‍റെ ജാനെ ജാനിൽ അദ്ദേഹം മുമ്പ് കരീന കപൂറിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
ജയ്ദീപ് അഭിനയിച്ച ആമസോണ്‍ സീരിസ് പാതാള്‍ ലോക് വന്‍ വിജയമാണ്.ജനുവരിയിൽ സെയ്ഫ് അലി ഖാന്‍ വീട്ടില്‍ വച്ച് ആക്രമണത്തെ ഇരയായ ശേഷം പ്രഖ്യാപിക്കപ്പെടുന്ന ആദ്യ പ്രൊജക്റ്റാണ് ജൂവൽ തീഫ്. മോഷണശ്രമത്തിനിടെ ഒരാള്‍ അഞ്ച് തവണ കുത്തേറ്റതിന് ശേഷം നടന് ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു.
അതേ സമയം ട്രെയിലര്‍ ലോഞ്ചിന് എത്തിയ സെയ്ഫിന്‍റെ കഴുത്തില്‍ ആക്രമണത്തില്‍ ഏറ്റ മുറിവിന്‍റെ പാടുകള്‍ കാണുന്ന രീതിയില്‍ ബാന്‍റേജ് ഇട്ടിട്ടുണ്ട്.ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതി ഷരീഫുൾ ഇസ്ലാമിന്‍റെ മുഖ പരിശോധന പൂര്‍ത്തിയായി.
ആറാം നിലയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയെന്ന് ഉറപ്പിക്കാനായിരുന്നു പരിശോധന.അക്രമം നടത്താനെത്തുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങള്‍ ഷരീഫുൾ ഇസ്ലാമിന്‍റേതല്ലെന്നും നിരപരാധിയെയാണ് പൊലീസ് പിടികൂടിയതെന്നും പ്രതിയുടെ പിതാവ് ആരോപിച്ചിരുന്നു.
പ്രതിയുടെ മുഖവും സിസിടിവിയില്‍ നിന്ന് ലഭിച്ച മുഖവും ഒന്നുതന്നെയെന്നായിരുന്നു മുഖപരിശോധനാ റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളതും പ്രതിയെന്ന് പരിശോധനയില്‍ വ്യക്തമായി.
ഇനി വിരളടയാള റിപ്പോര്‍ട്ട് കൂടി ലഭിക്കാനുണ്ട്. ഇതുകൂടി കിട്ടിയ ശേഷം അന്വേഷണം അവസാനിപ്പിക്കാനാണ് മുംബൈ പൊലീസിന‍്‍റെ തീരുമാനം.”