അജിത് അഗാര്‍ക്കര്‍ – ഗൗതം ഗംഭീര്‍ യുഗം. ടീമിലേക്കുള്ള വാതില്‍ തുറക്കാൻ മൂന്ന് കടമ്പ താണ്ടണം. കായിക ക്ഷമത, ലഭിക്കുന്ന അവസരങ്ങളില്‍ സ്ഥിരത പുലര്‍ത്തുക, ആഭ്യന്തര ക്രിക്കറ്റിലെ മികവ്. വാക്കുകള്‍ക്കൊണ്ടുള്ള ഉറപ്പുകള്‍ ടീം പ്രഖ്യാപനത്തില്‍ ആവര്‍ത്തിക്കാൻ അഗാര്‍ക്കറിന് കഴിയുന്നുണ്ടോ. മൂന്ന് ഉദാഹരണങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
മുഹമ്മദ് ഷമി, കരുണ്‍ നായര്‍, രജത് പാട്ടിദാര്‍.ആദ്യം ഷമിയിലേക്ക്. വെസ്റ്റ് ഇൻഡീസിനെതിരായുള്ള ടെസ്റ്റ് പരമ്പര, ശേഷം നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പര്യടനം. ഈ രണ്ട് സംഘത്തിലും മുഹമ്മദ് ഷമിയുടെ പേരുണ്ടായിരുന്നില്ല.
കായികലേഖകരുടെ ചോദ്യത്തിന് ഷമിയുടെ ശാരീരിക ക്ഷമതയിലെ ആശങ്കകളാണ് കാരണമെന്നായിരുന്നു മുഖ്യസെലക്ടറുടെ ഉത്തരം.
ഷമി ആഭ്യന്തരതലത്തില്‍ തെളിയിക്കേണ്ടതുണ്ടെന്നും അഗാര്‍ക്കര്‍ പറഞ്ഞുവെച്ചു. രഞ്ജി ട്രോഫിയില്‍ ബംഗാളിന്റെ ജഴ്‌സിയണിഞ്ഞ് കളത്തിലെത്തി, ശാരീരിക ക്ഷമതയുടെ പ്രശ്നമായിരുന്നെങ്കില്‍ താൻ ബംഗാളിനായി കളിക്കില്ലായിരുന്നല്ലോയെന്നാണ് ഷമി അഗാര്‍ക്കറിന് മറുപടി നല്‍കിയത്.
ഉത്തരാഖണ്ഡിനെതിരായ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റുമായി കളിയിലെ താരമായി. രണ്ടാം മത്സരത്തില്‍ ഗുജറാത്തിനെതിരെ എട്ട് വിക്കറ്റുകള്‍. അഗാര്‍ക്കര്‍ പറഞ്ഞതുപോലെ ക്ഷമി ആഭ്യന്തര ക്രിക്കറ്റ് കളിച്ചു, വിക്കറ്റ് കോളം നിറച്ചു, കായികക്ഷമതയുണ്ടെന്ന് തെളിയിച്ചു.
പക്ഷേ, ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കെതിരായ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജസ്പ്രിത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും ശേഷം മൂന്നാം പേസറായി എത്തിയത് ആകാശ് ദീപാണ്. രഞ്ജിയില്‍ ഷമിയുടെ സഹതാരമായ ആകാശ് നേടിയത് കേവലം നാല് വിക്കറ്റുകള്‍ മാത്രമായിരുന്നു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍. ഒരഞ്ച് വിക്കറ്റ് പ്രകടനം. ഇതാണ് ഷമിയുടെ സീസണ്‍. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളില്‍ പോലും ഒരു സാധ്യത ഷമിക്ക് തുറന്നുകൊടുക്കാൻ ബിസിസിഐ തയാറായില്ല.മികച്ച തുടക്കങ്ങള്‍ വലിയ സ്കോറിലേക്ക് എത്തിക്കുന്നതിലും പരാജയപ്പെട്ടു.
പക്ഷേ, ഒരൊറ്റ പര്യടനം കൊണ്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനും അഭ്യന്തര ക്രിക്കറ്റിലെ അസാധാരണ പ്രകടനങ്ങള്‍ക്കൊണ്ടും ടീമിലെത്തിയ കരുണിനെ തഴഞ്ഞതില്‍ നീതികേടില്ലേയെന്ന് സംശയമുയര്‍ന്നാല്‍ തെറ്റുപറയാനാകുമോ. ഓവലിലെ അവസാന ടെസ്റ്റില്‍, ഇന്ത്യ വിജയിച്ച ടെസ്റ്റില്‍, ആദ്യ ഇന്നിങ്സില്‍ മറ്റെല്ലാ ബാറ്റര്‍മാരും പരാജയപ്പെട്ടിടത്ത് കരുണ്‍ നേടിയത് നിര്‍ണായക അര്‍ദ്ധ സെഞ്ച്വറിയായിരുന്നു.
ആ ഇന്നിങ്സിന്റെ ബലമാണ് ഇന്ത്യയുടെ ജയത്തിന് തറക്കല്ലിട്ടതും.ശേഷമായിരുന്നു വിൻഡീസ് പരമ്പര എത്തിയത്. പ്രതീക്ഷിച്ച പ്രകടനം നല്‍കാൻ കരുണിനായില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് കരുണിന്റെ പുറത്താകലിനെ അഗാര്‍ക്കാര്‍ ന്യായീകരിച്ചത്.
പരമ്പരയില്‍ നിന്ന് തഴയപ്പെട്ടതില്‍ നിരാശ മറച്ചുവെക്കാതെ പ്രതികരിച്ചിരുന്നു കരുണ്‍. സെലക്ടര്‍മാര്‍ എന്താണ് ചിന്തിക്കുന്നതെന്ന് അവരോട് ചോദിക്കുക എന്നതായിരുന്നു കരുണിന്റെ നിലപാട്.
