തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ദീപാ രാഹുല്‍ ഈശ്വര്‍. രാഹുല്‍ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്നും അതിജീവിത പറഞ്ഞ കള്ളങ്ങളാണ് വെളിപ്പെടുത്തിയതെന്നും ദീപാ രാഹുല്‍ ഈശ്വർ പറഞ്ഞു. ‘സ്ത്രീകള്‍ എന്ത് ചെയ്താലും സമൂഹം ഇര എന്നാണ് പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇവിടെ എല്ലാവരും കുറ്റപ്പെടുത്തുന്നു. അത് ശരിയല്ല.
അതിജീവിതയുടെ ഐഡന്റിറ്റി പുറത്ത് വന്നിട്ടില്ല. രാഹുല്‍ ഈശ്വര്‍ പറഞ്ഞ ഒരു കാര്യവും തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല.’ ദീപാ രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേർത്തു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് അതിജീവിത നേരിടുന്നത്.
അതിജീവിതയുടെ ഐഡന്റിറ്റി പുറത്ത് വിട്ടതിന് രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിതയെ അപമാനിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്.
അതിജീവിതയെ അപമാനിച്ച കേസില്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ് രണ്ടാംപ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയുമാണ്.
അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വറിനെ സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതിജീവിതയ്‌ക്കെതിരായ സൈബര്‍ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ എടുത്തത്. എ ആര്‍ ക്യാമ്പിലെത്തിച്ചാണ് രാഹുല്‍ ഈശ്വറിനെ ചോദ്യം ചെയ്യുന്നത്. രാഹുല്‍ ഈശ്വറിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി അതിക്രമിച്ചുവെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് അതിജീവിതക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. പിന്നാലെയാണ് സൈബര്‍ ആക്രമണത്തില്‍ യുവതി പരാതി നല്‍കിയത്. പരാതിയില്‍ കേസെടുക്കാന്‍ എഡിജിപി എച്ച് വെങ്കിടേഷ് നിര്‍ദേശം നല്‍കിയിരുന്നു..
