കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി തിങ്കളാഴ്ച വരാനിരിക്കെ പ്രതീക്ഷ പങ്കുവച്ച് നടിയുടെ അഭിഭാഷക അഡ്വ. ടിബി മിനി. എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് അവര്‍.

ഒന്നാം പ്രതി പള്‍സര്‍ സുനി ശിക്ഷിക്കപ്പെടുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമേയില്ല. എന്നാല്‍ എട്ടാം പ്രതി ദിലീപിനെ ഡിഫന്‍ഡ് ചെയ്യാനാണ് മറുഭാഗത്തിന്റെ എല്ലാ ശ്രമങ്ങളും കോടതിയില്‍ നടന്നതെന്നും മിനി പറയുന്നു.എട്ടാം പ്രതി നല്‍കിയ ക്വട്ടേഷനാണ് ക്രൂരകൃത്യത്തിന് കാരണം എന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍.

രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ നേരത്തെ കേസില്‍ രാജിവച്ചിരുന്നു. മൂന്നാമത്തെ പ്രോസിക്യൂട്ടര്‍ ആണ് ഏറ്റവും ഒടുവിലുണ്ടായിരുന്നത്. ആദ്യം അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച വിവരവും 2021ല്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലും പ്രോസിക്യൂഷന് സഹായകരമായിരുന്നു.

2017ലാണ് നടി ആക്രമിക്കപ്പെട്ടത്. നടിയുടെ ഡ്രൈവറെ ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴിയിലെ വൈരുധ്യമാണ് മറ്റു പ്രതികളിലേക്ക് പോലീസിനെ വേഗം നയിച്ചത്.

കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ദിലീപുമായി ബന്ധമുണ്ട് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ദിലീപിന്റെ സിനിമാ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തി എന്ന കണ്ടെത്തലുമുണ്ടായി. ഇതിന്റെ ചിത്രങ്ങളും മാധ്യമങ്ങളില്‍ വന്നിരുന്നു.

എന്നാല്‍ ഇത് വ്യാജമായി നിര്‍മിച്ചതാണ് എന്ന് പ്രതിഭാഗം വാദിച്ചു. സംഭവം നടന്ന് അഞ്ചാം മാസമാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് കോടതി ജാമ്യം നല്‍കിയത്.

പള്‍സര്‍ സുനിക്ക് ഏഴ് വര്‍ഷത്തിലധികം കഴിഞ്ഞാണ് കോടതി ജാമ്യം അനുവദിച്ചത്. ഇയാള്‍ ശിക്ഷിക്കപ്പെടുകയാമെങ്കില്‍ ഇത്രയും വര്‍ഷം ഒഴിച്ചുള്ള കാലം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

മറ്റു ചില പ്രതികളും വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നിരുന്നു. കേസില്‍ പത്ത്പ്രതികളാണുള്ളത്. എല്ലാ പ്രതികളോടും ഡിസംബര്‍ എട്ടിന് വിധി പറയുമ്പോള്‍ കോടതിയില്‍ എത്തണം എന്നാണ് കോടതി നിര്‍ദേശം.

അഡ്വ. ടിബി മിനി പറയുന്നത്…

”വിധി വരുന്നു എന്നതു തന്നെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു വിഷയത്തില്‍ അവസാനമുണ്ടാകുകയാണ്. അതിജീവിത എട്ട് വര്‍ഷമായി ഇതുമായി ബന്ധപ്പെട്ട ട്രോമ അനുഭവിക്കുകയാണ്. പ്രതികള്‍ക്കെതിരെ നിരവധി തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. എല്ലാം കോടതി അംഗീകരിക്കണം എന്നില്ല. കോടിയുടെ വ്യൂ പോയന്റിലാണ് കാര്യങ്ങള്‍ കാണുക.

ഗൂഢാലോചന കുറ്റം തെളിയിക്കപ്പെടാന്‍ വളരെ സാധ്യത കുറവാണ്. ചെറിയ തെളിവുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഒരു പ്രതി ചാനലില്‍ വന്ന് താനാണ് ചെയ്തതെന്നും ക്വട്ടേഷന്‍നല്‍കിയത് ഇന്നയാളാണ് എന്നും പറഞ്ഞ കേസ് ഇതുമാത്രമേ കാണൂ.

ഒന്നാം പ്രതി ശിക്ഷിക്കപ്പെടുമെന്ന് ആര്‍ക്കും തര്‍ക്കമില്ല. എട്ടാം പ്രതിയെ സംബന്ധിച്ചാണ് അവര്‍ ഓരോ ഇഞ്ചിലും ഡിഫന്റ് ചെയ്തത്. വിധി എട്ടാം തിയ്യതി വരട്ടെ, ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കാം”

Leave a Reply

Your email address will not be published. Required fields are marked *