കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
വെറുതെ വിടാനുണ്ടായ കോടതിയുടെ നിരീക്ഷണം അറിഞ്ഞതിന് ശേഷം ആധികാരികമായ മറുപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അതുസംബന്ധിച്ച ഉചിതമായ തീരുമാനവും എടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. കുറ്റംചെയ്തത് ആരാണെങ്കിലും എത്ര ഉന്നതരാണെങ്കിലും
സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ അന്വേഷണം നടന്നതെന്നും വർഷങ്ങളോളം നീണ്ടുനിന്ന വിചാരണയാണ് ഈ കേസിൽ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അതിനായി കർശനമായ നിയമ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടതായും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.
പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഹണി എം. തോമസാണ് വിധി പുറപ്പെടുവിച്ചത്. ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികൾക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതി വിധി.
